പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് യുഎഇയില്‍ ഉടനീളമുള്ള ഹെല്‍ത്ത് പ്ലസ് ഫെര്‍ട്ടിലിറ്റി ക്ലിനിക്, സാറ്റലൈറ്റ് ക്ലിനിക് എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കും. കുറഞ്ഞ വരുമാനമുള്ള ദമ്പതികള്‍ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ റെഡ് ക്രസന്റില്‍ അപേക്ഷ സമര്‍പ്പിക്കണം.

അബുദാബി: സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയും മുബാദല ഹെല്‍ത്തും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍ റെഡ് ക്രസന്റ് ലോക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ സാലിം അല്‍ റഈസ് അല്‍ അമീരിയും യുണൈറ്റഡ് ഈസ്റ്റേണ്‍ മെഡിക്കല്‍ സര്‍വീസസ് മെഡിക്കല്‍ സിഇഒ മാജിദ് അബു സാന്റും ഒപ്പിട്ടു. 

പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് യുഎഇയില്‍ ഉടനീളമുള്ള ഹെല്‍ത്ത് പ്ലസ് ഫെര്‍ട്ടിലിറ്റി ക്ലിനിക്, സാറ്റലൈറ്റ് ക്ലിനിക് എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കും. കുറഞ്ഞ വരുമാനമുള്ള ദമ്പതികള്‍ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ റെഡ് ക്രസന്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിച്ചാല്‍ ചികിത്സയ്ക്കായി മുബാദല ഹെല്‍ത്തിന് റഫര്‍ ചെയ്യും. ഇവര്‍ അനുവദിക്കുന്ന സമയത്ത് അടുത്തുള്ള ഹെല്‍ത്ത് പ്ലസ് കേന്ദ്രത്തിലെത്തി ഐവിഎഫ് ഫിസിഷ്യനെ കണ്ട് ചികിത്സ ആരംഭിക്കാം. ചികിത്സാ ചെലവ് റെഡ് ക്രസന്റാണ് വഹിക്കുക. 

പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ 6.31 കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജ

ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിര്‍ഹം അനുവദിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മറ്റിയാണ് (എസി ഡി എസ് സി) ഇതിനുള്ള അനുമതി നല്‍കിയത്.

പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ശൈഖ് സ്ഥിരീകരിച്ചു. കമ്മറ്റിയുടെ ഡെബ്റ്റ് റീപെയ്‌മെന്റ് സംവിധാനത്തില്‍ നിന്ന് ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.