Asianet News MalayalamAsianet News Malayalam

അമേരിക്ക-ഇറാന്‍ സംഘര്‍ഷസാധ്യത; കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി

കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

US-Iran conflict; Kuwait has strengthened its internal security
Author
Kuwait City, First Published Jan 4, 2020, 11:41 PM IST

കുവൈത്ത് സിറ്റി: ഇറാൻ -അമേരിക്ക വിഷയത്തിൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ച പശ്ചാത്തലത്തിൽ കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി. ഇറാൻ റവലൂഷനറി ഗാർഡ് മേധാവി ഖാസിം സുലൈമാനിയടക്കമുള്ളവർ ഇറാഖിലെ ബാഗ്ദാദിൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.

കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ കുവൈത്തിൽ സ്ഥിതി ശാന്തമാണ്.

പൊതുവായ കരുതലിന്‍റെ ഭാഗമായാണ് വിവിധ തലങ്ങളിൽ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയത്. ഇറാഖ് അതിർത്തിയിൽ സൈന്യം ജാഗ്രതയിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആൾക്കൂട്ടത്തിൽനിന്നും പൊതുനിരത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘർഷ സാഹചര്യത്തിൽ അയൽ രാജ്യമായ കുവൈത്തിലേക്ക് അമേരിക്ക കൂടുതൽ സായുധ സൈന്യത്തെ അയക്കും. 4000ത്തോളം അധിക സേനയെ തൽക്കാലം അയക്കാനാണ് തീരുമാനം. കൂടുതൽ പേരെ ആവശ്യമാണെങ്കിൽ പിന്നീട് അയക്കും. ഇറാഖിൽ ഇപ്പോൾ 5000 അമേരിക്കൻ സൈനികരുണ്ട്. ഇവർ ഉൾപ്പെടെ 60000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ളത്. കുവൈത്ത് ക്യാമ്പിലുള്ള സൈനികരിൽ ഒരു വിഭാഗം ഇറാഖ് അതിർത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios