യേശുദാസിന്റെ കാലത്ത് ജീവിക്കാനായത് മഹാഭാഗ്യം: വിദ്യാധരൻ മാസ്റ്റർ
പാടിയും മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ചും സംഗീതത്തിൽ കാലുറപ്പിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ഇന്നും നല്ല തിരക്കാണ്. പാട്ടില്ലാത്ത ഒരു നേരവുമില്ല. സിനിമയല്ലെങ്കിൽ ആൽബങ്ങൾ. എത്രയോ ആൽബങ്ങളാണ് ഇറങ്ങിയത്. അതുപോലെ തന്നെ വേദികൾ. ഒന്നിനും കുറവില്ല. സിനിമയിൽ അവസരം ചോദിച്ചുപോകാറില്ല. പാടാനും പാടിപ്പിക്കാനുമായി ക്ഷണം ഇങ്ങോട്ട് വരികയാണ്.
റിയാദ്: യേശുദാസിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. ‘റിംല’ എന്ന സംഘടനയുടെ ‘പാടുവാനായ് വന്നു ഞാൻ’ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
യേശുദാസ് ഒരു സുകൃതമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ എത്ര തലമുറകളെയാണ് പ്രചോദിപ്പിച്ചത്. ഇനിയും എത്ര തലമുറകൾ അദ്ദേഹത്തെ കേൾക്കും. അദ്ദേഹത്തിന് എൺപത് വയസ് തികഞ്ഞതിന്റെ ആഘോഷം തൃശൂരിൽ ഉദ്ഘാടനം ചെയ്തിട്ടാണ് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. എൺപത് പേരാണ് ആ പരിപാടിയിൽ പാടിയത്. ഉദ്ഘാടനം ഞാനായിരുന്നു. വർഷം 43 കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ തന്നെ ഓർക്കുന്നത് ‘കൽപാന്തകാലത്തോളം...’ എന്ന ആദ്യ പാട്ടിലൂടെയാണെന്നും വിദ്യാധരൻ മാസ്റ്റർ പറഞ്ഞു.
യേശുദാസാണ് അത് പാടിയത്. 1976ൽ അതായത് 43 വർഷം മുമ്പ് എന്റെ ഗ്രാമം എന്ന സിനിമയിലൂടെയാണ് ഞാൻ ആദ്യമായി സംഗീത സംവിധാനവുമായി സിനിമാ പിന്നണി രംഗത്തേക്ക് വരുന്നത്. നാല് പാട്ടുകളാണ് ആ സിനിമക്ക് വേണ്ടി ചെയ്തത്. നാലും ഹിറ്റുകളായിരുന്നു. അതിലൊന്നായിരുന്നു കൽപാന്തകാലത്തോളം. ആദ്യ പാട്ടിൽ തന്നെ ഗാനപ്രിയർ എന്നെ കെട്ടിയിട്ടിരിക്കുന്നു എന്ന് ഇത്രയും കാലത്തിന് ശേഷവും അറിയുമ്പോള്‍ വിഷമമല്ല, സന്തോഷമാണ് തോന്നുന്നത്.
പാടിയും മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ചും സംഗീതത്തിൽ കാലുറപ്പിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ഇന്നും നല്ല തിരക്കാണ്. പാട്ടില്ലാത്ത ഒരു നേരവുമില്ല. സിനിമയല്ലെങ്കിൽ ആൽബങ്ങൾ. എത്രയോ ആൽബങ്ങളാണ് ഇറങ്ങിയത്. അതുപോലെ തന്നെ വേദികൾ. ഒന്നിനും കുറവില്ല. സിനിമയിൽ അവസരം ചോദിച്ചുപോകാറില്ല. പാടാനും പാടിപ്പിക്കാനുമായി ക്ഷണം ഇങ്ങോട്ട് വരികയാണ്. മറ്റുള്ളവരുടെ സംഗീതത്തിലും പാടുന്നു. ഏറ്റവും പുതിയ സിനിമകളിൽ പോലും പാടി.
കേൾക്കാൻ കൊള്ളാവുന്ന പാട്ടാണെങ്കിൽ അതിന് ആയുസുണ്ടാവും. അത് എക്കാലവും നിലനിൽക്കും. പഴയ പാട്ട്, പുതിയ പാട്ട് എന്നൊന്നില്ല. കേൾക്കാൻ സുഖമുള്ള പാട്ട് ഏത് കാലത്തുമുണ്ടാവുന്നുണ്ട്. ഏത് കാലം വരെയും അത് നിലനിൽക്കുകയും ചെയ്യും. കേൾക്കാൻ സുഖമില്ലെങ്കിൽ പാട്ട് നിലനിൽക്കില്ല. അയ്യായിരത്തോളം പാട്ടുകൾക്കാണ് ഇതുവരെ ഈണം പകർന്നത്. ഇപ്പോഴും അത് തുടരുകയാണ്. ഇന്റർനെറ്റ് വന്ന ശേഷം നേരിടുന്ന പ്രതിസന്ധിയാണ് ആളുകൾക്ക് എന്റെ പേരും വിദ്യാസാഗറിന്റെ പേരും മാറിപ്പോകുക എന്നത്. എന്റെ പല പാട്ടുകളും സോഷ്യൽ മീഡിയയിലും വിക്കിപീഡിയയിലും മറ്റും രേഖപ്പെടുത്തപ്പെടുന്നത് വിദ്യാസാഗറിന്റെ പേരിലാണ്. തിരിച്ചു സംഭവിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
തുടർന്ന് വി.ടി മുരളി പാടി ഹിറ്റാക്കിയ പഴയ പാട്ട് ’മാതള തേനുണ്ണാൻ...’ അദ്ദേഹം വാർത്താസമ്മേളന വേദിയിൽ പാടി. വി.ടി മുരളിയുമായുള്ള അടുപ്പവും അദ്ദേഹം വെളിപ്പെടുത്തി. റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ഭാരവാഹികളായ എസ്.പി. ഷാനവാസ്, ഗോപൻ, ജോഷി, മാത്യു, ബാബുരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.