ദുബായിൽ കാഴ്ചാപരിമിതിയുള്ള വ്യക്തിയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച ആർടിഎ ഡ്രൈവർ നയീം അബ്ബാസ് മുഹമ്മദിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരക്കേറിയ റോഡിൽ ബസ് നിർത്തിയിറങ്ങി അദ്ദേഹം സഹായം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സംഭവം ദുബായിലെ മനുഷ്യരുടെ നന്മയുടെ പ്രതീകമായി മാറി.

ദുബായ്: ആകാശചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല, നന്മയുള്ള മനുഷ്യരുമാണ് ദുബായിയുടെ ആത്മാവ് എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി വാർത്തകളിൽ ഇടംപിടിക്കുന്നു. റോഡരികിൽ പരസഹായമില്ലാതെ ബുദ്ധിമുട്ടിയ കാഴ്ചാപരിമിതിയുള്ള വ്യക്തിയെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിച്ച ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡ്രൈവർ നയീം അബ്ബാസ് മുഹമ്മദാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. നയീം അബ്ബാസ് മുഹമ്മദിനെ അധികൃതർ ആദരിച്ചു. തിരക്കേറിയ റോഡിൽ ബസ് നിർത്തിയാണ് കാഴ്ചാപരിമിതിയുള്ള വ്യക്തിയെ നയീം സഹായിച്ചത്. അദ്ദേഹം ബസിൽ നിന്നിറങ്ങി ആ വ്യക്തിയുടെ കൈപിടിച്ച് വാഹനങ്ങൾക്കിടയിലൂടെ സുരക്ഷിതമായി അപ്പുറത്തെത്തിച്ചു.

ആർടിഎ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘മറ്റുള്ളവരെ സഹായിക്കുക എന്നത് എന്‍റെ രീതിയാണ്, അതൊരു വലിയ കാര്യമായി ഞാൻ കാണുന്നില്ല. സഹായം നൽകുക എന്നത് ദുബായുടെ സംസ്കാരമാണ്,’ - ആദരം ഏറ്റുവാങ്ങിക്കൊണ്ട് നയീം പറഞ്ഞു. ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ അദ്ദേഹത്തിന് പ്രശംസാപത്രവും പുരസ്കാരവും കൈമാറി അഭിനന്ദിച്ചു.

കെട്ടിടങ്ങളുടെ ഉയരത്തിലല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ നന്മയിലാണ് ദുബായ് നഗരത്തിന്‍റെ വിജയം എന്ന് അടിവരയിടുകയാണ് ഈ സംഭവം. നേരത്തെ ശൈഖ് ഹംദാൻ പറഞ്ഞതുപോലെ, ‘ദുബായിയുടെ ആത്മാവ് അവിടുത്തെ ജനങ്ങളിലാണ്’. ജനങ്ങളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ദുബായ് ഭരണാധികാരികളുടെ രീതി തന്നെയാണ് താഴെത്തട്ടിലുള്ള ജീവനക്കാരിലും പ്രതിഫലിക്കുന്നത്. 2025-ൽ മാത്രം മികച്ച സേവനം കാഴ്ചവെച്ച രണ്ടായിരത്തിലധികം ടാക്സി ഡ്രൈവർമാരെ ആർടിഎ ആദരിച്ചിരുന്നു. നിയമങ്ങൾ പാലിക്കുന്നതിനൊപ്പം യാത്രക്കാരോട് മാന്യമായി പെരുമാറുന്നവരെയും സാധനങ്ങൾ മറന്നുവെച്ചാൽ തിരികെ നൽകുന്നവരെയും 'റോഡ് അംബാസഡർ'മാരായി ഉയർത്തിക്കാട്ടുന്നത് ദുബായിയുടെ നയമാണ്.

View post on Instagram