കൊവിഡ് കാലത്തെ   ആശങ്കയും   അനിശ്ചിതത്വവും നിലനില്‍ക്കെ  ആര്‍ഭാടങ്ങള്‍  ഒഴിവാക്കി  പ്രവാസി മലയാളികള്‍   വിഷു ആഘോഷിച്ചു. 

മസ്‌കത്ത്: കൊവിഡ് കാലത്തെ ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പ്രവാസി മലയാളികള്‍ വിഷു ആഘോഷിച്ചു. വിശാലയമായ സദ്യയും മറ്റു ചടങ്ങുകളുമില്ലാതെയായിരുന്നു മസ്‌കറ്റിലെ പ്രവാസികളുടെ വിഷു ആഘോഷം. രണ്ടാഴ്ച ഫ്‌ളാറ്റിനുള്ളില്‍ മാത്രം ഒതുങ്ങി കൂടുന്ന മത്രാ പ്രവിശ്യയിലെ മലയാളികളുടെ പ്രവാസ ജീവിതത്തിലെ ഒരു ആദ്യ അനുഭവം കൂടിയാണിത്.

കൊവിഡ് 19 വൈറസ ബാധ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സാമൂഹ്യ വ്യാപനമാകുമ്പോൾ പ്രതിരോധ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവാസി മലയാളികള്‍ ഈ വര്‍ഷത്തെ വിഷുവിനെ വരവേറ്റത്. ഈ കൊവിഡ് കാലത്ത് 'സാമൂഹ്യ അകലം ഓരോരുത്തരെയും അകറ്റി നിര്‍ത്തുമ്പോളും കരുതലും സ്‌നേഹവും സാഹോദര്യവും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് പ്രവാസികള്‍ മികവ് പകര്‍ന്നത്

വലിയ ആഘോഷങ്ങള്‍ ഇല്ലാതെ സ്വന്തം വീടുകളില്‍ വളരെ ലളിതമായ രീതിയില്‍ തന്നെയാണ് വിഷു സദ്യ ഒരുക്കിയതും. കൊവിഡ് പശ്ചാത്തലത്തില്‍ മിക്ക പ്രവാസികളും വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നത മൂലം സദ്യയും മറ്റു ആഘോഷങ്ങളും താമസ സ്ഥലത്തു തന്നെ ഒരുക്കിയിരുന്നു.അതേസമയം വിഷു സീസണില്‍ നടന്നു വന്നിരുന്ന കച്ചവടങ്ങള്‍ എല്ലാം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തകിടം മറിഞ്ഞു. സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളെയെല്ലാം തന്നെ ഇത് സാരമായി ബാധിക്കുയും ചെയ്തു.