'വിസിറ്റ് കുവൈത്ത്' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം നവംബർ ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രി. ശൈഖ് ജാബർ അൽ-അഹമ്മദ് കൾച്ചറൽ സെന്‍ററിൽ നടന്ന 'ലീഡർഷിപ്പ് ബൈ വിൽ' എന്ന ദേശീയ കാമ്പയിനിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് അൽ-മുതൈരി ഇക്കാര്യം പറഞ്ഞത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി 'വിസിറ്റ് കുവൈത്ത്' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം നവംബർ ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അറിയിച്ചു. ഇതൊരു ആധുനിക ടൂറിസം കേന്ദ്രമാണെന്നും ഒരു മികച്ച യാത്രാനുഭവത്തിനുള്ള സാധ്യതകൾ തുറക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശൈഖ് ജാബർ അൽ-അഹമ്മദ് കൾച്ചറൽ സെന്‍ററിൽ നടന്ന 'ലീഡർഷിപ്പ് ബൈ വിൽ' എന്ന ദേശീയ കാമ്പയിനിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് അൽ-മുതൈരി ഇക്കാര്യം പറഞ്ഞത്. 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കുന്ന ഒരു ഏകീകൃത ദേശീയ കാഴ്ചപ്പാടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ഗതാഗതം, വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിന് ഇത് വഴി തുറക്കും. ഇത് പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആശയവിനിമയത്തിനും വിപണനത്തിനും ഒരു ഏകജാലക സംവിധാനം നൽകും.

ടൂറിസം മേഖലയുടെ ഡിജിറ്റൽ വികസനത്തിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നും അൽ-മുതൈരി പറഞ്ഞു. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ, ലക്ഷ്യസ്ഥാനങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഇൻ്ററാക്ടീവ് മാപ്പ്, ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന സ്മാർട്ട് അസിസ്റ്റൻ്റായ 'റാഷിദ്', ഓഫറുകളും കിഴിവുകളും എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.