ഉയർന്ന തലത്തിലുള്ള അന്തരീക്ഷമർദ്ദവും അതിനോട് അനുബന്ധമായ മേഘസഞ്ചാരവുമാണ് പ്രധാനമായും കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
മസ്‌കത്ത്: ഒമാനിൽ കാലാവസ്ഥ ഓഗസ്റ്റ് 21 വരെ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി (CAA) പ്രസ്താവനയിലൂടെ അറിയിച്ചു. നാഷണൽ മൾട്ടി ഹസാർഡ് എർലി വാർണിംഗ് സെന്റർ നൽകിയ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ഉയർന്ന തലത്തിലുള്ള അന്തരീക്ഷമർദ്ദവും അതിനോട് അനുബന്ധമായ മേഘസഞ്ചാരവുമാണ് പ്രധാനമായും കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലും ഇടവിട്ട് മഴ, മിന്നൽമഴ എന്നിവ പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
അസ്ഥിരമായ കാലാവസ്ഥ പ്രധാനമായി ബാധിക്കപ്പെടുന്ന മേഖലകൾ
* അൽ വുസ്ത
* ദോഫാർ
* തെക്കൻ അൽ ശർഖിയ
* വടക്കൻ അൽ ശർഖിയ
* അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ
ഈ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും ഇടക്കിടെ മിന്നൽമഴയ്ക്കും സാധ്യതയുണ്ട്.
വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ
ഓഗസ്റ്റ് 18 തിങ്കളാഴ്ച
* തുടർച്ചയായ മേഘസഞ്ചാരവും വ്യാപകമായ ഒറ്റപ്പെട്ട മഴയും.
* അൽ ദാഖിലിയ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.
* 15-35 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത..
* കാറ്റിന്റെ വേഗത 28-65 കിമീ/മണിക്കൂർ വരെ ഉയരും.
* ദൃശ്യത കുറയാനും പൊടിക്കാറ്റ് ഉയരാനും സാധ്യത തുടരുന്നു.
* കടൽ തീരങ്ങളിൽ കടൽപ്രക്ഷുബ്ധത തുടരാൻ സാധ്യതയുണ്ടെന്നും 4 മീറ്റർ വരെ തിരമാല ഉയരുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 19 മുതൽ 21 വരെ (ചൊവ്വ – വ്യാഴം)
* ദോഫാർ, അൽ വുസ്ത മേഖലകളിൽ മേഘസഞ്ചാരവും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരാൻ സാധ്യത.
* മഴയുടെ അളവ് 25 മുതൽ 45 മില്ലീമീറ്റർ വരെയായിരിക്കും.
* 28-65 കിമീ / മണിക്കൂർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
* ദൃശ്യത കുറയുന്നതിനും പൊടിക്കാറ്റ് പ്രത്യക്ഷപ്പെടുന്നതിനും സാധ്യത തുടരുന്നു.
* കടൽതീരങ്ങളിൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകളോടുകൂടിയ കടൽപ്രക്ഷുബ്ധത തുടരാനാണ് സാധ്യത.
സുരക്ഷാ നിർദ്ദേശം / ജാഗ്രതാ നിർദ്ദേശം
യാത്രക്കാരും, വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. അധിക ജാഗ്രതയും സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ കര്‍ശനമായ പാലനവും നിർബന്ധമാണെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.


