വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല്‍ ആരാപണം തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇത് ചെയ്തയാളുടെ കൈവശമില്ലായിരുന്നു

മനാമ: വാട്സ്ആപ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്റൈനിലാണ് സംഭവം. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കെതിരായ വ്യാജ വാര്‍ത്ത ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് 800 ബഹ്റൈനി ദിനാറാണ് (1.74 ലക്ഷം ഇന്ത്യന്‍ രൂപ) കോടതി പിഴ ചുമത്തിയത്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല്‍ ആരാപണം തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇത് ചെയ്തയാളുടെ കൈവശമില്ലായിരുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഡോ. മുഹമ്മദ് അല്‍ കുഹെജി പറഞ്ഞു. തന്നെക്കുറിച്ച് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു. 

ഗുരുതരമായ ഇത്തരമൊരു ആരോപണം പരാതിക്കാരന് ഉപദ്രവമുണ്ടാക്കിയെന്ന് നിരീക്ഷിച്ച കോടതി, വാട്സ്ആപ് ഗ്രൂപ്പില്‍ വാര്‍ത്ത പോസ്റ്റ് ചെയ്‍തയാള്‍ 800 ബഹ്റൈനി ദിനാര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നും ഒപ്പം കേസിന്റെ നടപടിക്രമങ്ങള്‍ക്ക് ചെലവായ തുക കൂടി വഹിക്കണമെന്നും വിധിക്കുകയായിരുന്നു.

Read also: ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 44 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ജോലി ചെയ്യുന്ന കമ്പനിയുടെ പണം തട്ടാന്‍ പിടിച്ചുപറി നാടകം; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം കൈക്കലാക്കാന്‍ വേണ്ടി പിടിച്ചുപറി നാടകം നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയിലായിരുന്നു സംഭവം. 78,000 റിയാല്‍ ആണ് അഞ്ചംഗം സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ജിദ്ദയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് കേസിലെ മുഖ്യപ്രതി. സ്ഥാപനത്തിന്റെ പണവുമായി സഞ്ചരിക്കവെ നഗരത്തിലെ ഒരു ജനവാസ മേഖലയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് തന്റെ കണ്ണില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ സ്‍പ്രേ ചെയ്തുവെന്നും തുടര്‍ന്ന് പണവുമായി കടന്നുകളഞ്ഞെന്നും ഇയാള്‍ സ്ഥാപന മേധാവികളെ അറിയിക്കുകയായിരുന്നു. കമ്പനി പരാതി നല്‍കിയതു പ്രകാരം പൊലീസ് അന്വേഷണം നടത്തി. മറ്റ് നാല് പേരുമായി ചേര്‍ന്ന് ഇയാള്‍ തന്നെ ആസൂത്രണം ചെയ്‍ത നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കിട്ടുന്ന പണത്തിന്റെ ഒരു വിഹിതമാണ് മറ്റ് നാല് പേര്‍ക്കും മുഖ്യപ്രതി വാഗ്ദാനം ചെയ്‍തിരുന്നത്. തുടര്‍ന്ന് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ എരിത്രിയന്‍ പൗരനും മറ്റ് നാല് പേര്‍ യെമനികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.