മലയാളി പ്രവാസിയായ അഫ്‌സൽ ഇ.എ വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ് സീസൺ 2 വിജയി
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിനായി ഒരുങ്ങുമ്പോൾ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കേരളത്തിനും ഒരു പ്രതിനിധിയുണ്ടാകും! മലയാളി പ്രവാസിയായ അഫ്‌സൽ ഇ.എ.യെ വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ് സീസൺ 2 വിജയിയായി പ്രഖ്യാപിച്ചു.
ദുബൈയിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയായ അഫ്‌സൽ ഇ.എ., ആഴ്ചകളോളം നീണ്ട ചലഞ്ചുകൾക്ക് ശേഷമാണ് വിജയിയായത്. ഐപിഎൽ സീസൺ മുഴുവൻ ആരാധകരുടെ ക്രിക്കറ്റ് അറിവും കളിയോടുള്ള ആവേശവും പരീക്ഷിക്കുന്ന ഏഴ് വ്യത്യസ്ത മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
വിജയിയായ അഫ്‌സലിനും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന സുഹൃത്തിനും അഹമ്മദാബാദിലേക്കുള്ള യാത്രയുടെ മുഴുവൻ ചെലവും താമസവും ഉൾപ്പെടെ ബിഗ് ടിക്കറ്റ് വഹിക്കും.
“ആദ്യം ഭാര്യയെ കൊണ്ടുപോകാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഞങ്ങൾക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. അവരെ നോക്കാനായി ഭാര്യ നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. അതുകൊണ്ടാണ് സുഹൃത്തിനെ ഒപ്പം കൂട്ടിയത്.” അഫ്‌സൽ പറഞ്ഞു.
കടുത്ത ക്രിക്കറ്റ് ആരാധകനായ അഫ്‌സൽ, പക്ഷേ ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരം പോലും സ്റ്റേഡിയത്തിൽ നേരിട്ട് കണ്ടിട്ടില്ല.
“ഈ അനുഭവത്തിനായി അതിയായ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.” – അദ്ദേഹം പറഞ്ഞു.
വിജയവാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്നും അഫ്‌സൽ പറഞ്ഞു.
“ആദ്യം ഒരു ഇമെയിൽ വന്നു. അത് വ്യാജമാണെന്നാണ് ഞാൻ കരുതിയത്. പിന്നെ ഫോളോ-അപ്പ് സന്ദേശങ്ങളും ഫോൺ കോളും വന്നു. അപ്പോഴാണ് സംഭവം ശരിക്കും സത്യമാണെന്ന് കുറച്ചെങ്കിലും മനസ്സിലാകാൻ തുടങ്ങിയത്.”
വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റിന്റെ രണ്ടാം സീസണായിരുന്നു ഈ ക്യാംപെയ്ൻ. ക്രിക്കറ്റ് ആരാധകരെ കളിയുടെ ഏറ്റവും വലിയ നിമിഷങ്ങളോട് കൂടുതൽ അടുപ്പിക്കുകയെന്നതാണ് ഇതിലൂടെ ബിഗ് ടിക്കറ്റ് ലക്ഷ്യമിട്ടത്..
അഫ്‌സൽ ബിഗ് ടിക്കറ്റ് ഡ്രോകളിൽ പങ്കെടുക്കുന്ന ആളുമാണ്. ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം തനിക്കുമാത്രമല്ല, തന്റെ സുഹൃത്തുക്കൾക്കും വീണ്ടും പങ്കെടുക്കാനുള്ള പ്രചോദനമായെന്നും അഫ്‌സൽ കൂട്ടിച്ചേർത്തു.
ദീർഘകാലമായി രാജസ്ഥാൻ റോയൽസിന്റെ ആരാധകനായിരുന്ന അഫ്‌സൽ, സഞ്ജു സാംസൺ ടീമിൽ ചേർന്നതോടെ ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞു. സഞ്ജുവിനും സിഎസ്‌കെയ്ക്കും ഫൈനലിൽ ഇടം നേടാനായില്ലെങ്കിലും, ഫൈനലിന്റെ ആവേശം ആസ്വദിക്കാനും മികച്ച ടീമിനെ പിന്തുണയ്ക്കാനുമാണ് ഇപ്പോൾ കാത്തിരിക്കുന്നതെന്ന് അഫ്‌സൽ പറഞ്ഞു.
