സൗദി വനിതയ്ക്ക് ആകാശത്ത് സുഖപ്രസവം
പൂർണ ഗർഭിണിയായിരുന്ന ഇവര്‍ക്ക് യാത്ര ആരംഭിച്ച ശേഷമാണ് ശാരീരികാസ്വസ്ഥതകളുണ്ടായത്. കോക്പിറ്റിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാർക്കുണ്ടായി
റിയാദ്: ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം. സൗദി എയർലൈൻസ് വിമാനത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സൗദി അറേബ്യയുടെ വടക്കേ അതിർത്തി പട്ടണമായ അറാറിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു സ്വദേശി വനിത സുഖപ്രസവം നടത്തിയത്.
പൂർണ ഗർഭിണിയായിരുന്ന ഇവര്‍ക്ക് യാത്ര ആരംഭിച്ച ശേഷമാണ് ശാരീരികാസ്വസ്ഥതകളുണ്ടായത്. കോക്പിറ്റിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാർക്കുണ്ടായി. സ്ത്രീക്ക് അടിയന്തര പരിചരണം നൽകാൻ ഡോക്ടർമാരായി ആരെങ്കിലും യാത്രക്കാർക്കിടയിലുണ്ടോ എന്ന് അന്വേഷിച്ചായിരുന്നു പൈലറ്റിന്‍റെ അനൗൺസ്മെൻറ്. ഭാഗ്യത്തിന് രണ്ട് ഡോക്ടർമാരും ഒരു നഴ്സും ആ വിമാനത്തിൽ യാത്രക്കാരായിരുന്നു.
ഗൈനക്കോളജി കൺസൽട്ടൻറായ ഡോ. അൻജി അദ്നാൻ ബദവിയാണ് അനൗൺസ്മെൻറ് കേട്ടതും രോഗിയെ പരിചരിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നതും. ഡോ ഈമാൻ മതർ എന്ന മറ്റൊരു സൗദി ഡോക്ടറും അബീർ അൻസി എന്ന നഴ്സിങ് വിദഗ്ധയും ഒപ്പം കൂടി. എല്ലാവരും ചേർന്നു ഗർഭിണിയെ വിമാനത്തിന്‍ഖെ പിറകുഭാഗത്തെ സീറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെയും വിമാന ജീവനക്കാരികളുടെയും സഹായത്തോടെ സുഖപ്രസവം നടന്നു.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ഉടനെ സ്ത്രീയെ ആംബുലൻസിലേക്ക് മാറ്റി. സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും ഡോ. ആൻജി പറഞ്ഞു.