സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമായിരുന്നു യുവാവിനെ കെണിയില്‍ വീഴ്ത്തിയത്. അടുപ്പമായതോടെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിച്ചു. 

ദുബായ്: അറബ് യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം അയാളെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ താമസിക്കുകയായിരുന്ന 23കാരിയാണ് ശിക്ഷിക്കപ്പെട്ടത്. 32കാരനായ അറബ് വിനോദ സഞ്ചാരിയാണ് കെണിയിലകപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമായിരുന്നു യുവാവിനെ കെണിയില്‍ വീഴ്ത്തിയത്. അടുപ്പമായതോടെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിച്ചു. അവിടെ മറ്റൊരു യുവതിയും മൂന്ന് പുരുഷന്മാരും കൂടെയുണ്ടായിരുന്നു. അവര്‍ ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട ശേഷം പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. 40 മിനിറ്റോളം ഇവിടെ തടഞ്ഞുവെച്ച ശേഷമാണ് വിട്ടയച്ചത്.

ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടു. യുവാവിന്റെ പരാതിയിന്മേലാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയത്. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട് വിധിക്കെതിരെ ഇവര്‍ക്ക് അപ്പീല്‍ നല്‍കാനാവും.