കാമുകനെ കൊന്ന് ബിരിയാണി ഉണ്ടാക്കിയ സംഭവം; വിചാരണ തുടരുന്നു, സാക്ഷിമൊഴികള്‍ ഇങ്ങനെ
മൊറൊക്കോ പൗരയായ 37കാരി 2017 നവംബറിലാണ് കാമുകനെ കുത്തിക്കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി പാചകം ചെയ്തത്. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന രണ്ട് ഫിലിപ്പൈന്‍ യുവതികളെയാണ് കോടതി സാക്ഷികളായി വിസ്തരിച്ചത്.
അല്‍ഐന്‍: കാമുകനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ബിരിയാണി ഉണ്ടാക്കിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം തുടങ്ങി. പ്രതിയായ 37കാരി താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നിരുന്നുവെന്ന് രണ്ട് സാക്ഷികളും കോടതിയെ അറിയിച്ചു.
മൊറൊക്കോ പൗരയായ 37കാരി 2017 നവംബറിലാണ് കാമുകനെ കുത്തിക്കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി പാചകം ചെയ്തത്. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന രണ്ട് ഫിലിപ്പൈന്‍ യുവതികളെയാണ് കോടതി സാക്ഷികളായി വിസ്തരിച്ചത്. പ്രതിയായ സ്ത്രീയെ നേരത്തെ കണ്ടിട്ടില്ലെന്നും എന്നാല്‍ ഇവരെ പൊലീസ് പിടികൂടിയ ഫ്ലാറ്റില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ദുര്‍ഗന്ധം വമിച്ചിരുന്നുവെന്ന് ഇരുവരും പറഞ്ഞു. ഇക്കാര്യം ഫ്ലാറ്റിലെ വാച്ച്മാനോട് പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു ഫ്ലാറ്റിലെ സ്ത്രീ അഴുകിയ മത്സ്യം ചവറ്റുകുട്ടയില്‍ ഇട്ടുവെന്ന് പറഞ്ഞുവെന്നും അതിന്റെ ദുര്‍ഗന്ധമാകാമെന്നുമാണ് വാച്ച്മാന്‍ പറഞ്ഞത്. എന്നാല്‍ മത്സ്യം അഴുകിയ ദുര്‍ഗന്ധമായിരുന്നില്ല അതെന്ന് തനിക്ക് മനസിലായെന്നും സാക്ഷികള്‍ പറഞ്ഞു.
കൊലപാതകം ആസൂത്രിതമല്ലായിരുന്നുവെന്നും സ്വയ രക്ഷയ്ക്കായാണ് കുത്തിയതെന്നും പ്രതിയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. കാമുകന്‍ കൊല്ലപ്പെടുമെന്ന് കരുതിയില്ല. കൊലപ്പെടുത്തണമെന്ന ഉദ്ദേശവും ഉണ്ടായിരുന്നില്ല- അഭിഭാഷകന്‍ പറഞ്ഞു. 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇവര്‍ ഏഴ് വര്‍ഷം മുന്‍പാണ് കാമുകനെ പരിചയപ്പെട്ടത്. നാട്ടില്‍ ഭര്‍ത്താവും മക്കളുമുണ്ട്. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്. കൊലപാതകം നടന്നതിന്റെ തലേദിവസം ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരികെ വന്നത്.
ഉച്ചയ്ക്ക് ശേഷം കാമുകന്‍ വീണ്ടും ഫ്ലാറ്റിലെത്തി. ജെബല്‍ ഹഫീത്തിലേക്ക് ഉല്ലാസ യാത്ര പോകണമെന്ന കാമുകന്റെ ആവശ്യത്തിന് തടസം നിന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് യുവതി കോടതിയില്‍ വെളിപ്പെടുത്തിയത്. പുതിയ ഫ്ലാറ്റിലേക്ക് മാറാനുള്ള ഒരുക്കത്തിനിടയില്‍ ആയിരുന്നതിനാല്‍ ഉല്ലാസയാത്രയ്ക്ക് പിന്നീട് പോകാമെന്ന യുവതി പറഞ്ഞതോടെ കാമുകന്‍ പ്രകോപിതനാവുകയായിരുന്നു. യുവതിയുടെ കരണത്ത് ഇടിക്കുകയും മുഖം സമീപത്തെ മേശയില്‍ ഇടിപ്പിക്കുകയും ചെയ്തതോടെയാണ് പ്രാണരക്ഷാര്‍ത്ഥം യുവാവിനെ മേശപ്പുറത്തിലുന്ന കത്തിയെടുത്ത് കുത്തിയത്.
മുടിയില്‍ പിടിച്ച് വലിച്ച കാമുകന്‍ ക്രൂരമായി ആക്രമിക്കുന്നതിനിടെയായിരുന്നു താന്‍ ആക്രമിച്ചതെന്ന് യുവതി വ്യക്തമാക്കി. എന്നാല്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെടുമെന്ന് കരുതിയതേയില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് യുവാവ് നിലത്ത് വീണതോടെ പകച്ചു പോയതാണ് പിന്നീട് നടന്ന സംഭവങ്ങളിലേക്ക് നയിച്ചത്. കാമുകനൊപ്പം സുഹൃത്തുക്കളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് യുവതിയും കാമുകനും യുവതിയുടെ താമസ സ്ഥലത്തേക്ക് പോയത്. ഇതിന് തെളിവായി ഇരുവരും ഒന്നിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.
കാമുകന്‍ കൊല്ലപ്പെട്ടതോടെ പരിഭ്രാന്തയാവുകയും മൃതദേഹം ഒളിപ്പിക്കാന്‍ എന്ത് ചെയ്യുമെന്ന് അറിയാതെ ഒടുവില്‍ പല കഷണങ്ങളായി മുറിച്ച് പാചകം ചെയ്യുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞും ഇയാളെ കാണാതായപ്പോള്‍ സുഹൃത്തുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫ്ലാറ്റില്‍ പരിശോധന നടത്തിയ പൊലീസ് സംഘം മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെയാണ് കേസിന് തുമ്പുണ്ടായത്.