28നും 33നും ഇടയില്‍ പ്രയമുള്ള നാല് പ്രതികളും നൈജീരിയന്‍ പൗരത്വമുള്ളവരാണ്. റോഡില്‍ വെച്ച് കിട്ടിയ ബിസിനസ് കാര്‍ഡിലാണ് മസാജ് സെന്ററിന്റെ ഫോണ്‍ നമ്പര്‍ നേപ്പാള്‍ പൗരന് ലഭിച്ചത്. നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ട ഇയാളോട് ഫ്ലാറ്റില്‍ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ദുബായ്: മസാജിനെന്ന പേരില്‍ പ്രവാസിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണം കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. ബിസിനസ് കാര്‍ഡിലെ പരസ്യം കണ്ടാണ് ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേപ്പാളി പൗരന്‍ മസാജിനായി ഇവരുടെ അടുത്തേക്ക് പോയത്. പ്രതികള്‍ക്ക് ആറ് മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

28നും 33നും ഇടയില്‍ പ്രയമുള്ള നാല് പ്രതികളും നൈജീരിയന്‍ പൗരത്വമുള്ളവരാണ്. റോഡില്‍ വെച്ച് കിട്ടിയ ബിസിനസ് കാര്‍ഡിലാണ് മസാജ് സെന്ററിന്റെ ഫോണ്‍ നമ്പര്‍ നേപ്പാള്‍ പൗരന് ലഭിച്ചത്. നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ട ഇയാളോട് ഫ്ലാറ്റില്‍ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് കെണിയില്‍ അകപ്പെട്ടുവെന്ന് ഇയാള്‍ക്ക് മനസിലായത്. നാല് സ്ത്രീകള്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 60,300 ദിര്‍ഹവും കൈക്കലാക്കി. പേഴ്സില്‍ 300 ദിര്‍ഹവും പോക്കറ്റില്‍ 60,000 ദിര്‍ഹവുമായിരുന്നു ഉണ്ടായിരുന്നത്. പണം അപഹരിച്ച ശേഷം പൊലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.

പ്രതികളുടെ ഫ്ലാറ്റില്‍ നിന്ന് രക്ഷപെട്ട ഇയാള്‍ അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് സ്ത്രീകള്‍ ഇവിടെ നിന്ന് ഓടി പോവുകയായിരുന്നുവെന്ന് സെക്യൂരിറ്റി ഗാര്‍ഡ് അറിയിച്ചു. പിന്നീട് നാല് പ്രതികളെയും പൊലീസ് പിടികൂടി. സമാനമായ രീതിയില്‍ ഇവര്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അന്യായമായി തടങ്കലില്‍ വെയ്ക്കുക, ഭീഷണിപ്പെടുത്തുക, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ എല്ലാവരെയും നാടുകടത്തും.