ഇന്‍റര്‍സ്റ്റെല്ലാർ ബഹിരാകാശത്ത് നിന്നൊരു വാല്‍നക്ഷത്രം സൗരയൂഥത്തിലൂടെ കടന്നുവരുന്നതായി അറ്റ്‌ലസിന്‍റെ കണ്ടെത്തല്‍
കാലിഫോര്‍ണിയ: പുറത്തുനിന്ന്, അതായത് ഇന്‍റര്‍സ്റ്റെല്ലാറില്‍ നിന്നൊരു അതിഥി സൗരയൂഥത്തിലൂടെ ഇരച്ചെത്തുന്നതായി നാസയുടെ മുന്നറിയിപ്പ്. 3I/ATLAS എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രമാണ് സൗരയൂഥത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതായി നാസ മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമിയില്‍ നിന്ന് സുരക്ഷിതമായി, ചൊവ്വയുടെ ഭ്രമണപഥത്തിലൂടെയാവും ഈ ഇന്‍റര്‍സ്റ്റെല്ലാർ വാല്‍നക്ഷത്രം കടന്നുപോവുക എന്നാണ് അനുമാനം.
ഇന്‍റര്‍സ്റ്റെല്ലാർ ബഹിരാകാശത്ത് നിന്നൊരു വാല്‍നക്ഷത്രം സൗരയൂഥത്തിലൂടെ കടന്നുവരുന്നതായി നാസയുടെ ചിലിയിലുള്ള അറ്റ്‌ലസ് (Asteroid Terrestrial-impact Last Alert System) സര്‍വേ ടെലിസ്‌കോപ്പ് 2025 ജൂണ്‍ 1നാണ് ആദ്യമായി തിരിച്ചറിഞ്ഞത്. 3I/ATLAS എന്നാണ് ഈ വാല്‍നക്ഷത്രത്തിന് ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പേര്. നിലവില്‍ സൂര്യനില്‍ നിന്ന് ഏതാണ്ട് 670 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ വാര്‍നക്ഷത്രം സ്ഥിതിചെയ്യുന്നതെന്ന് നാസ ജൂണ്‍ 3ന് പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു. സൗരയൂഥത്തിലൂടെ സഞ്ചരിക്കുമെങ്കിലും ഈ അതിഥി വാല്‍നക്ഷത്രം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 240 ദശലക്ഷം കിലോമീറ്റര്‍ അകലം ഈ വാല്‍നക്ഷത്രത്തിനുണ്ടാകും എന്ന് കണക്കാക്കുന്നു. ഒക്‌ടോബര്‍ 30-ഓടെ ഈ വാല്‍നക്ഷത്രം സൂര്യന്‍റെ ഏറ്റവും അടുത്തെത്തും. സൂര്യനില്‍ നിന്ന് ഏതാണ്ട് 210 ദശലക്ഷം കിലോമീറ്റര്‍ അടുത്തായി, ചൊവ്വയുടെ ഭ്രമണപഥത്തിലായിരിക്കും 3I/ATLAS വാല്‍നക്ഷത്രം പ്രവേശിക്കുക.
ഇന്‍റര്‍സ്റ്റെല്ലാറില്‍ നിന്ന് കുതിച്ചെത്തുന്ന വാല്‍നക്ഷത്രത്തിന്‍റെ വലിപ്പവും ഘടനയും ജ്യോതിശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയാണ്. സെപ്റ്റംബര്‍ മാസം വരെ ദൂരദര്‍ശനികളില്‍ 3I/ATLAS വാല്‍നക്ഷത്രത്തെ കാണാനാകും. അതിനുശേഷം വാല്‍നക്ഷത്രം സൂര്യന് വളരെ അടുത്തുകൂടെ കടന്നുപോകുന്നതിനാൽ നിരീക്ഷണം അസാധ്യമായിരിക്കും. പിന്നീട് ഡിസംബര്‍ മാസത്തോടെ സൂര്യന്‍റെ മറുവശത്ത് പ്രത്യക്ഷപ്പെടുന്ന ഈ വാല്‍നക്ഷത്രത്തെ വീണ്ടും ദൂരദര്‍ശിനികളുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

