ചില യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് സമ്മതിച്ചെങ്കിലും ഇപ്പോൾ ആ ഡാറ്റ ഇല്ലാതാക്കിയതായാണ് കമ്പനി അവകാശപ്പെടുന്നത്

ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 600 മില്യൺ ഡോളർ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) നടത്തിയ നാല് വർഷത്തെ അന്വേഷണത്തിൽ ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതായും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Add Asianetnews as a Preferred SourcegooglePreferred

ചില യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് സമ്മതിച്ചെങ്കിലും ഇപ്പോൾ ആ ഡാറ്റ ഇല്ലാതാക്കിയതായാണ് കമ്പനി അവകാശപ്പെടുന്നത്. യൂറോപ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് അധികാരികളുമായി ഒരിക്കലും പങ്കുവെച്ചിട്ടില്ലെന്നും തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വിശദമാക്കി. ആറ് മാസത്തിനുള്ളിൽ ടിക് ടോക്കിന്റെ ഡാറ്റാ പ്രോസസ്സിംഗ് രീതികൾ യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് അനുസൃതമാക്കാൻ ഡിപിസി ഉത്തരവിട്ടിട്ടുണ്ട്. കമ്പനി അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ചൈനയിലേക്കുള്ള ഡാറ്റാ കൈമാറ്റം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നേക്കാം.

യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR)പ്രകാരം ചുമത്തിയ മൂന്നാമത്തെ വലിയ പിഴയാണിത്. നേരത്തെ, 2023-ൽ മെറ്റയ്ക്ക് 1.2 ബില്യൺ യൂറോ പിഴ ചുമത്തിയിരുന്നു. ഉപയോക്തൃ ഡാറ്റ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനായി പ്രോജക്റ്റ് ക്ലോവർ എന്ന സംരംഭത്തിന്റെ കീഴിൽ യൂറോപ്പിൽ മൂന്ന് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ടിക് ടോക്ക് പദ്ധതിയിടുന്നു. ഡാറ്റ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ഈ സംരംഭമെന്ന് കമ്പനി പറയുന്നു. ആഗോളതലത്തിൽ ഡാറ്റാ സ്വകാര്യതയെയും സുരക്ഷാ പ്രശ്‌നങ്ങളെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെയാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നത്. പ്രത്യേകിച്ച് കമ്പനികൾ വ്യത്യസ്ത രാജ്യങ്ങളിൽ പ്രവർത്തിക്കുമ്പോൾ, അവർ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.

ചൈനയുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് നിയമങ്ങൾ പ്രകാരം ഉപയോക്തൃ ഡാറ്റ ചൈനീസ് അധികാരികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന ആശങ്കയെത്തുടർന്ന് പാശ്ചാത്യ സർക്കാരുകളിൽ നിന്ന് ടിക് ടോക്ക് ശക്തമായ പരിശോധന നേരിടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം