ഒരു ദിവസം 24 മണിക്കൂര്‍ എന്നതില്‍ നിന്നും കുറയുകയാണ് എന്നതാണ് വിവിധ കണക്കുകള്‍ ഉപയോഗിച്ച് ഈ ശാസ്ത്രകാരന്മാര്‍ വാദിക്കുന്നത്. 

ഒരു മണിക്കൂര്‍ എന്നത് അറുപത് മിനുട്ടാണ് എന്നത് എല്ലാവര്‍ക്കും അറിയാം, ഇങ്ങനെ 24 മണിക്കൂറുകളാണ് നമ്മുടെ ഭൂമി ഒരു ഭ്രമണം പൂര്‍ത്തിയാക്കുവാന്‍ എടുക്കുന്നത്. ഇത് തന്നെയാണ് എത്രയോ കാലമായി മനുഷ്യന്‍ സമയം കണക്കിലാക്കുവാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ടെലഗ്രാഫിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഒരു മിനുട്ട് 60 സെക്കന്‍റ് എന്നത് 59 സെക്കന്‍റായി കുറയ്ക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയെന്നാണ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു ദിവസം 24 മണിക്കൂര്‍ എന്നതില്‍ നിന്നും കുറയുകയാണ് എന്നതാണ് വിവിധ കണക്കുകള്‍ ഉപയോഗിച്ച് ഈ ശാസ്ത്രകാരന്മാര്‍ വാദിക്കുന്നത്. 24 മണിക്കൂർ ദൈനംദിന ഭ്രമണം ഗണ്യമായി കുറയുകയും ദിവസത്തിലെ സമയം കുറയുകയും ചെയ്തിട്ടുണ്ടെന്നാണ് ഇവരുടെ പ്രധാന വാദം.

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ സമയവും തീയതിയും അനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച 23 മണിക്കൂർ 59 മിനിറ്റ് 59.9998927 സെക്കൻഡ് മാത്രമേ നീണ്ടുനിന്നുള്ളൂ. അത്തരം കുറവ് സാധാരണയാണെന്നും ചില പ്രതിഭാസങ്ങളെ ആശ്രയിച്ച് ഈ വേഗം പതിവായി മാറുന്നുണ്ടെന്നുമാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

ഈ സമയത്തിലെ കുറവ് കുറച്ചുകാലമായി ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. 2021 ശരാശരി വർഷത്തേക്കാൾ 19 മില്ലിസെക്കൻഡ് കുറവായിരിക്കുമെന്നാണ് ഇത് അനുസരിച്ച് പ്രവചിക്കപ്പെടുന്നത്. ശരാശരി പ്രതിദിന കമ്മി 0.5 മില്ലിസെക്കൻഡാണ്. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.

2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടിവരുന്നില്ലെന്ന വാര്‍ത്ത കഴിഞ്ഞ മാസം വലിയ ശ്രദ്ധനേടിയിരുന്നു. അതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു.

'നെഗറ്റീവ് ലീപ്പ് സെക്കൻഡ്' പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് ഇത്തരത്തില്‍ കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകൾ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ചരിത്രവും ഉണ്ടെന്ന് ചില കണക്കുകള്‍ പറയുന്നുണ്ട്. എന്തായാലും ഈ വാദങ്ങള്‍ എല്ലാം പരിഗണിച്ച് സമയക്രമത്തിലെ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ 2023ല്‍ ചേരുന്ന ലോക റെഡിയോ കമ്യൂണിക്കേഷന്‍ കോണ്‍ഫ്രന്‍സ് തീരുമാനം എടുക്കണം.