ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആകാശ്-എൻ‌ജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. 

ബലസോര്‍: ഉപരിതലത്തിൽ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാര്‍ പ്രയോഗിക്കാവുന്ന ആകാശ് മിസൈലിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു. വ്യോമ മാര്‍ഗ്ഗമുള്ള വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ആകാശിന്‍റെ പുതിയ പതിപ്പ് ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇരട്ടി ശക്തി നല്‍കുന്നതാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ പുതിയ മിസൈൽ പരീക്ഷണം.

Add Asianetnews as a Preferred SourcegooglePreferred

ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആകാശ്-എൻ‌ജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആകാശ്-എൻ‌ജി പുതിയ തലമുറ സർഫെയ്സ്-ടു-എയർ മിസൈലാണ്. വ്യോമാക്രമണ ഭീഷണികളെ നേരിടാൻ ശക്തമായ ഒരു സംവിധാനമാണിതെന്നും ഡിആർഡിഒ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഏറെ കൃത്യതയോടെയാണ് മിസൈൽ പരീക്ഷണം നടന്നത്. നേരത്തെ സജ്ജമാക്കിയ ടാർഗെറ്റിനെ ആകാശ്–എൻജി മിസൈലിന് കൃത്യമായി തടയാൻ കഴിഞ്ഞുവെന്നും ദൗത്യത്തിൽ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർത്തീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.

കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രകടനം, ഓൺ‌ബോർഡ് ഏവിയോണിക്സ്, മിസൈലിന്റെ എയറോഡൈനാമിക് കോൺഫിഗറേഷൻ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേദിവസമാണ് മിസൈൽ വിക്ഷേപണം നടന്നത്.