Asianet News MalayalamAsianet News Malayalam

മലയാളത്തിന്റെ മോഹൻലാലിന് പിറന്നാൾ മധുരം

'തിരനോട്ടം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല.

actor mohanlal 63rd birthday today nrn
Author
First Published May 21, 2023, 7:59 AM IST

ലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ആ അഭിനയ ചക്രവർത്തി ഇന്ന് തന്റെ അറുപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. 

1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. തിരുവനന്തപുരം മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളേജില്‍  നിന്നു ബികോം ബിരുദം നേടി. സ്കൂള്‍ പഠനകാലത്ത്‌ മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ ലാല്‍ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്.

actor mohanlal 63rd birthday today nrn

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്ന് ഭാരത്‌ സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച മോഹൻലാല്‍, 1978 സെപ്റ്റംബര്‍ മൂന്നിന് 'തിരനോട്ടം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മുഖം ബി​ഗ് സ്ക്രീനിൽ തെളിഞ്ഞു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ മോഹൻലാൽ പ്രേക്ഷക ശ്രദ്ധനേടി. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ അദ്ദേഹം നിറഞ്ഞ് നിന്നു. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.

പിന്നീട് എത്രയെത്ര ലാല്‍ കഥാപത്രങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും  കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും മോഹൻലാല്‍ കഥാപാത്രങ്ങള്‍ മലയാളിക്ക് കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. 

രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത 'കമ്പനി', മണിരത്‌നം ഒരുക്കിയ 'ഇരുവര്‍' തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷ ചിത്രങ്ങൾ. 'ഇരുവറി'ല്‍ ആനന്ദന്‍ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് മലയാളികൾക്കും അഭിമാനമായി മാറി. നിലവിൽ ജയിലർ എന്ന ചിത്രത്തിലൂടെ രജനികാന്തിനൊപ്പം സ്ക്രീനിൽ കസറാൻ ഒരുങ്ങുകയാണ് മോഹൻലാൽ. 

നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ മോഹൻലാല്‍ വിസ്മയിപ്പിച്ചു. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ലഫ്‌റ്റനന്റ്‌ കേണലുമായി. രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഒമ്പത് തവണ സംസ്ഥാന അവാര്‍ഡും ലാല്‍ കരസ്ഥമാക്കി. ഇവയ്ക്കൊപ്പം എണ്ണത്തില്‍ ഏറെയുള്ള മറ്റു പുരസ്കാരങ്ങളും എത്തിയപ്പോഴും ലാല്‍ അഭിനയത്തിനോടുള്ള അഭിനിവേശം കൈവിടാതെ മുന്നോട്ട് കൊണ്ടുപോയി. 

നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിൽ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി മാറി കഴിഞ്ഞു. ബോക്സ് ഓഫീസുകളിലും മോഹൻലാൽ തരം​ഗം സൃഷ്ടിച്ചു. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള സിനിമ മോഹന്‍ലാലിന്റെ പുലിമുരുകനാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങൾ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചതെങ്കിലും, വരാനിരിക്കുന്നത് അഭ്രപാളികളിൽ പ്രകമ്പനം സൃഷ്ടിക്കാൻ ഉതകുന്ന സിനിമകളാണ്. 

മലയാളത്തിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ ആണ് വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിൽ ശ്രദ്ധേയം. ഒപ്പം മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസ്, ഓളവും തീരവും, ജീത്തും ജോസഫിന്റെ റാം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, വൃഷഭ തുടങ്ങിയവയാണ് മറ്റ് മോഹൻലാൽ ചിത്രങ്ങൾ. ഭദ്രൻ ചിത്രം അനൂപ് സത്യൻ സിനിമ, ടിനു പാപ്പച്ചൻ സിനിമ എന്നിങ്ങനെ പോകുന്നു മറ്റ് ലിസ്റ്റുകൾ.  

actor mohanlal 63rd birthday today nrn

വർഷങ്ങളായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടനാണ് മോഹൻലാൽ. മലയാള സിനിമയിലെ മറ്റൊരു നടനാലും പകർന്നാടാൻ കഴിയാത്ത അതുല്യാഭിനയം കാഴ്ചവച്ച നടൻ. ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളുമായി വരാന്‍ വെമ്പുന്ന മോഹന്‍ലാലിന്, കേരളക്കരയുടെ ലാലേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. 

'സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചറും' ജീവിതത്തിലും ഒന്നിക്കുന്നു: സേവ് ദ ഡേറ്റ് വീഡിയോ

Follow Us:
Download App:
  • android
  • ios