ഐഎഫ്എഫ്കെ 30 വയസ് തികയ്ക്കുമ്പോൾ, ഇന്ത്യയൊട്ടാകെ താൻ പങ്കെടുത്ത ചലച്ചിത്രമേളകളെയും അതിലെ കേരളീയ ചലച്ചിത്രോത്സവ അനുഭവത്തിന്‍റെ പരപ്പിനെയും കുറിച്ച് പ്രശസ്‌ത നിരൂപകന്‍ ജി പി രാമചന്ദ്രൻ എഴുതുന്നു
മുപ്പതിന്‍റെ മുഴക്കം, ജയകീയത... അതാണ് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ). ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ, സ്വാതന്ത്രത്തിന്‍റെ തനിപ്പകർപ്പായ ഐഎഫ്എഫ്കെയിലെ സിനിമാക്കാഴ്ചകൾ ഓർത്തെടുക്കുകയാണ് നിരൂപണത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ഉള്‍പ്പടെ നേടിയിട്ടുള്ള പ്രശസ്ത ഫിലിം ക്രിട്ടിക് ജി പി രാമചന്ദ്രൻ. ഫിലിം സൊസൈറ്റി പ്രവർത്തകനായും സംഘാടകനായും മൂന്ന് പതിറ്റാണ്ട് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. ഐഎഫ്എഫ്കെ 30 വയസ് തികയ്ക്കുമ്പോൾ, ഇന്ത്യയൊട്ടാകെ താൻ പങ്കെടുത്ത ചലച്ചിത്രമേളകളെ കുറിച്ചും അതിലെ കേരളീയ ചലച്ചിത്രോത്സവ അനുഭവത്തിന്‍റെ പരപ്പും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെക്കുകയാണ് ഈ ലേഖനത്തിൽ ജി പി രാമചന്ദ്രൻ.

1988-ലെ ഫിലിമോത്സവിൽ തുടങ്ങിയ യാത്ര
1988-ലാണ് ഞാനാദ്യമായി ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഫിലിമോത്സവ് ആയിരുന്നു അത്. 1952-ലാരംഭിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തുടര്‍ച്ചയായിരുന്നു അത്. അക്കാലത്ത് ഓരോ വര്‍ഷവും മാറി മാറി പല മുഖ്യ നഗരങ്ങളിലായിരുന്നു മേളകള്‍ നടന്നത്. ദില്ലിയില്‍ നടക്കുമ്പോള്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി) എന്ന പേരിലും മറ്റു നഗരങ്ങളില്‍ നടക്കുമ്പോള്‍ ഫിലിമോത്സവ് എന്ന പേരിലുമായിരുന്നു രാജ്യത്തെ ഈ മുഖ്യ മേള സംഘടിപ്പിക്കപ്പെട്ടിരുന്നത്. 1952-ല്‍ ബോംബെയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട മേള, ആ വര്‍ഷം തന്നെ ദില്ലി, കല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലും നടക്കുകയുണ്ടായി. ചില അവിചാരിതകാരണങ്ങളാല്‍ ബോംബെയിലെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ദില്ലിയില്‍ നടന്ന മേളയില്‍ പങ്കെടുത്തു. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ആദ്യത്തെ ചലച്ചിത്രമേളയായിരുന്നു അത്. ഫിലിംസ് ഡിവിഷനാണ് ആ മേള നടത്തിയത്. നെഹ്റുവിന്‍റെ കാലത്തു തന്നെ രൂപപ്പെടുത്തപ്പെട്ട ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍(പിന്നീട് നാഷണല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍) എന്നിവക്കൊക്കെയും മുന്നോടിയായി അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചു എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. പീന്നീട് ഏതാനും വര്‍ഷം മുടങ്ങിയെങ്കിലും 1961-ലും പിന്നീട് 1965-ലുമായി രണ്ടാമതും മൂന്നാമതും മേളകള്‍ ദില്ലിയില്‍ നടന്നു. പിന്നീട് മിക്ക വര്‍ഷങ്ങളിലും മുടങ്ങാതെ നടന്ന മേള 1988-ലാണ് തിരുവനന്തപുരത്തെത്തിയത്.
വരൂ...വരൂ... ജോണിന്റെ വിളി
ഫിലിമോത്സവില്‍ എങ്ങിനെ പ്രതിനിധിയാവണമെന്നൊന്നും എനിക്കറിയില്ലായിരുന്നു. സാധാരണക്കാരനായ എന്നെപ്പോലെ ഒരാള്‍ക്ക് പ്രതിനിധിയാവാന്‍ കഴിയുമെന്നു പോലും ധാരണയുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. കോഴിക്കോട്ടും കൽപറ്റയിലും ബത്തേരിയിലും മാനന്തവാടിയിലുമുള്ള ചില ഫിലിം സൊസൈറ്റികളില്‍ അംഗത്വമെടുക്കുകയും ഏതാനും ലോക സിനിമകള്‍ കാണുകയും ചെയ്തിരുന്നുവെങ്കിലും ഇതുപോലെ വിപുലവും ഗംഭീരവുമായി സംഘടിപ്പിക്കപ്പെടുന്ന മേളകളില്‍ കയറിപ്പറ്റാന്‍ പറ്റുമെന്ന ഒരു വ്യാമോഹവും എന്തായാലും അന്നുണ്ടായിരുന്നില്ല. ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍, അന്ന് കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നടത്തിയ ഒരു സഞ്ചരിക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുത്തത് ഓര്‍മ്മയുണ്ട്. 1983-ന് മുമ്പാണെന്നല്ലാതെ കൃത്യവര്‍ഷം ഓര്‍മ്മയില്ല. ബര്‍ഗ്മാന്‍റെ സൈലന്‍സ്, റോബര്‍ടോ എന്‍റിക്കയുടെ ഇന്‍സിഡന്‍റ് അറ്റ് ഓള്‍ക്രീക്ക് എന്നീ സിനിമകളൊക്കെ അന്ന് നിറഞ്ഞ സദസ്സില്‍ കണ്ടതോര്‍ക്കുന്നു. കോഴിക്കോട് കല്ലായി റോഡിലുള്ള പുഷ്പ തിയേറ്ററിലായിരുന്നു മേള നടന്നത്. മറ്റു ചില നഗരങ്ങളിലും ഈ സഞ്ചരിക്കുന്ന മേള നടന്നിട്ടുണ്ടെന്നു തോന്നുന്നു. (പുഷ്പ പിന്നീട് പൊളിച്ചുമാറ്റി. ജോണ്‍ ഏബ്രഹാമിന്‍റെ അമ്മ അറിയാന്‍ പ്രിവ്യൂവും അവിടെ നിന്നായിരുന്നു ഞാന്‍ കണ്ടത്. വയനാട്ടിലെ കൈനാട്ടിയില്‍ നിന്ന് പികെ ബാലേട്ടന്‍റെ സ്കൂട്ടറിനു പുറകിലിരുന്ന് പുഷ്പയിലെത്തുമ്പോള്‍, വരൂ വരൂ എന്ന് പറഞ്ഞു കൊണ്ട് ജോണ്‍ വാതിൽക്കർ നിൽപ്പുണ്ടായിരുന്നു).

മേളയിലേക്കുള്ള 'നുഴഞ്ഞുകയറ്റം'
1988-ലെ തിരുവനന്തപുരം ഫിലിമോത്സവില്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഞാന്‍ മേളയില്‍ 'നുഴഞ്ഞു കയറിയത്'. പ്രധാന വേദിക്കു പുറത്ത് പൊതുജനങ്ങള്‍ക്കായി ഏതാനും സിനിമകള്‍ പ്രദര്‍ശിപ്പിച്ചതാണ് ഞാന്‍ കണ്ടത്. ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീപത്മനാഭ തിയേറ്ററുകളിലാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. മേളയുടെ ഷെഡ്യൂളോ മറ്റു വിശദവിവരങ്ങളോ നേരത്തെ ലഭിക്കാനുള്ള അറിവോ പരിചയമോ എനിക്കില്ലായിരുന്നു. അതുകൊണ്ട്, മേളയില്‍ പങ്കെടുക്കുന്ന ദിവസം രാവിലെ പത്തരക്കുള്ള പ്രദര്‍ശനം ഒരു തിയേറ്ററില്‍, ഉച്ചക്ക് രണ്ടരക്കുള്ള പ്രദര്‍ശനം മറ്റൊരു തിയേറ്ററില്‍, വൈകീട്ട് ആറരക്കുള്ളത് ഇനിയുമൊരിടത്ത് എന്നിങ്ങനെയായിരുന്നു ബുക്ക് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് താമസക്കാരനായ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ മോഹന്‍ദാസ് അമ്പാട്ടാണ് ഈ ടിക്കറ്റുകള്‍ നേരത്തെ എടുത്തു വെച്ചത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ അതിഥിയായി പാര്‍ത്താണ് സിനിമകള്‍ കണ്ടതും. ലോഡ്ജില്‍ മുറിയെടുക്കാനുള്ള പണമൊന്നും കൈയിലുണ്ടായിരുന്നില്ല. തിയോ ആഞ്ചലോപൗലോയുടെ ബീകീപ്പര്‍ അടക്കമുള്ള സിനിമകള്‍ ആ മേളയിലാണ് കണ്ടത്. ബീകീപ്പര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ശ്രീകുമാര്‍ തിയേറ്ററിലാകെ കൂക്കും വിളിയും ബഹളവുമായിരുന്നു. മേളകളിലേക്കുള്ള പ്രവേശം ഈ തെരുവുകൂക്കുവിളിയിലൂടെയായിരുന്നതിനാലാകും; ഇപ്പോഴും ചലച്ചിത്രമേളകളില്‍ പ്രദര്‍ശനങ്ങളിലിരിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നവരെ വിദ്വേഷത്തോടെ നോക്കുന്ന മധ്യവര്‍ഗ മുഖംമൂടികള്‍ക്കു പകരം, സര്‍വരാലും ആക്ഷേപിക്കപ്പെടുന്ന തറടിക്കറ്റുകാരനായി തുടരുന്നതും. ഏതായാലും, ഇനി ഇതുപോലെ പുറം ടിക്കറ്റെടുത്ത് ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത് യുക്തമല്ല എന്ന തിരിച്ചറിവ് അന്ന് ലഭിക്കുകയുണ്ടായി.
ഓപ്പൺഫോറത്തിൽ ജി അരവിന്ദനോട് ഒരു ചോദ്യം!
ചലച്ചിത്രമേളയുടെ അനിവാര്യഭാഗമായി പിന്നീട് പരിണമിച്ച ഓപ്പണ്‍ഫോറം ആ മേളയിലാണ് ആരംഭിച്ചത്. ഫിലിം സൊസൈറ്റി ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ സംവിധാനം ചെയ്യപ്പെട്ട ഓപ്പണ്‍ ഫോറം, പ്രതിനിധികള്‍ക്കും മറ്റും അതിഥികളോട് തുറന്നു സംസാരിക്കാനും വിമര്‍ശിക്കാനുമുള്ള അവസരമൊരുക്കി. ചില അവസരങ്ങളില്‍ അധികൃതരുടെ പരിഭ്രാന്തിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചതൊഴിച്ചാല്‍, കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും സജീവമായ ഒരു വേദിയായി ഓപ്പണ്‍ഫോറം വളര്‍ന്നു. ഇഫിയിലിപ്പോള്‍ ഓപ്പണ്‍ ഫോറം ഇല്ല. 1988-ലെ ഓപ്പണ്‍ഫോറം, തൈക്കാട് ഗസ്റ്റ്ഹൗസ് വളപ്പിലോ മറ്റോ ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. പുറംടിക്കറ്റുകാരനായി മേളയിലെത്തിയ ഞാന്‍ ചോദ്യക്കാരനായി അവിടെയെത്തി, ജി അരവിന്ദനോട് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. താങ്കളുടെ ഒരിടത്ത് സിനിമയില്‍, സോവിയറ്റ് യൂണിയനില്‍ ഒരു കുട്ടി ജനിച്ചാല്‍ അപ്പോള്‍ തന്നെ ആ കുട്ടിക്കുള്ള കരണ്ട് (വൈദ്യുതി) സര്‍ക്കാര്‍ ഉത്പാദിപ്പിക്കുമെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. ഇത്, കമ്യൂണിസത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമാണോ എന്നായിരുന്നു എന്‍റെ ചോദ്യം. നിര്‍മമത്വത്തോടെ അരവിന്ദേട്ടന്‍റെ മറുപടി: അത് കാരിക്കേച്ചറൈസേഷന്‍ ഓഫ് എ ക്യാരക്ടര്‍ ആണ്.

പില്‍ക്കാലത്ത്, പല മേളകളിലും ഓപ്പണ്‍ ഫോറങ്ങളില്‍ സ്ഥിരം പ്രസംഗകന്‍ ആയിരുന്നു ഞാന്‍. ഇതിന്‍റെയും പല അനുഭവങ്ങളുമുണ്ട്. പെട്ടെന്ന് ഓര്‍മ്മ വന്നത്, 1999-ല്‍ കൊച്ചിയില്‍ നടന്ന ഐഎഫ്എഫ്കെയിലെ ഓപ്പണ്‍ഫോറത്തിലിരിക്കുമ്പോഴത്തെ ആണ്. എനിക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനാവുന്ന മലയാള ഭാഷയിലാണ് ഞാനെപ്പോഴും സംസാരിക്കാറുള്ളത്. ഇപ്രകാരം മലയാള ഭാഷയില്‍ സംസാരിക്കുമ്പോള്‍, അവിടേക്ക് പൊടുന്നനെ കടന്നു വന്ന ഒരു പ്രമുഖ ചലച്ചിത്രകാരന്‍, സീ ദിസീസ് ഏന്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ഡോണ്ട് റിഡിക്ക്യൂള്‍ ഇറ്റ് ബൈ സ്പീക്കിംഗ് ഇന്‍ വെര്‍ണാക്കുലര്‍ എന്ന് ഉറക്കെ ആക്ഷേപിച്ചുകൊണ്ട് രോഷത്തോടെ നടന്നു പോയി.
വി കെ ജോസഫ് എന്ന അനുഗ്രഹം
1991-ല്‍ ചെന്നൈയില്‍ നടന്ന ഇഫിയിലാണ് പിന്നീട് പങ്കെടുത്തത്. അപ്പോഴേക്കും ഫിലിമോത്സവ് എന്ന പേരുപേക്ഷിച്ചിരുന്നു. മാത്രമല്ല, ദില്ലിയിലായാലും അല്ലെങ്കിലും മേളയില്‍ മത്സരവിഭാഗം സ്ഥിരമാക്കുകയും ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍റെ കേരള ഘടകം മുഖ്യ ഭാരവാഹിയായിരുന്ന വി കെ ജോസഫുമായുള്ള ബന്ധമാണ് തൊണ്ണൂറുകളുടെ ആദ്യപകുതിയിലെല്ലാ മേളകളിലും പാസ് ലഭിക്കുന്നതിനും കൂടുതല്‍ ബന്ധങ്ങള്‍ വിപുലമാക്കുന്നതിനും സഹായകമായത്. മദ്രാസ് സെന്‍ട്രലില്‍ വണ്ടിയിറങ്ങി, ദാസപ്രകാശ് ഹോട്ടലിനടുത്തുള്ള ബാങ്കിന്‍റെ ഹോളിഡേ ഹോമില്‍ താമസമുറപ്പിച്ചു. ഒരു മുറിയില്‍ കല്‍ക്കത്തയില്‍ നിന്നുള്ള ഒരു സഹപ്രവര്‍ത്തകനുമൊപ്പമുണ്ടായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെ തന്നെ, പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ പേര് മറന്നു പോയി. ടിപ്പിക്കല്‍ ബംഗാളി ശൈലിയില്‍, നീണ്ട വെള്ള കുര്‍ത്തയണിഞ്ഞ അദ്ദേഹത്തിന്‍റെ ലാളിത്യത്തോടൊപ്പം, എന്‍റെ ശ്രദ്ധയില്‍ പതിഞ്ഞ ഒരു കാര്യം, എല്ലാ ദിവസവും രാത്രി നഗരത്തില്‍ ലഭിക്കുന്ന എല്ലാ ഇംഗ്ലീഷ് പത്രങ്ങളിലെയും മേള സംബന്ധിച്ച വാര്‍ത്തകളും വിശേഷങ്ങളും എല്ലാം വെട്ടി തന്‍റെ നോട്ടുപുസ്തകത്തില്‍ ഒട്ടിക്കുന്ന ശീലമായിരുന്നു. ഞാനും ഇത് കുറെക്കാലം തുടര്‍ന്നു. മേളയെ സംബന്ധിച്ച് കുറിപ്പുകളും ലേഖനങ്ങളുമെഴുതുന്നതിന് ഇത് വളരെ സഹായകമാണ്. ഇപ്പോള്‍ അത്തരം നോട്ടു പുസ്തകങ്ങള്‍ പോയിട്ട് ഞാനെഴുതിയ ലേഖനങ്ങളുടെ കോപ്പികള്‍ പോലും ലഭ്യമല്ല എന്നത് മറ്റൊരു വിപരിണാമം.
ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് നൂറില്‍ താഴെ പാസുകൾ
വി കെ ജോസഫ് അറിയിച്ചതനുസരിച്ച്, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ (എഫ് എഫ് എസ് ഐ) സതേണ്‍ റീജണ്‍ ഓഫീസിലെത്തി. അപ്പോഴൊന്നും പാസ് ലഭിക്കുമെന്നോ എങ്ങിനെ ലഭിക്കുമെന്നോ ഒരു ധാരണയുമില്ലായിരുന്നു. ആ വര്‍ഷങ്ങളിലൊക്കെ, രാജ്യത്താകെയുള്ള ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കായി നൂറില്‍ താഴെ പാസുകളാണ് കൊടുക്കുക. അതിലൊന്നാണ് എനിക്ക് ലഭിക്കുന്നത്. അതു തന്നെ വലിയ ഒരംഗീകാരമായി മനസ്സില്‍ നിറയുന്നുണ്ടായിരുന്നുവെങ്കിലും പാസും അത് തൂക്കുന്നതിനുള്ള ചരടും സഞ്ചിയും ഫെസ്റ്റിവല്‍ ബുക്കും കിട്ടുന്നതു വരെ ഒരു സമാധാനവുമുണ്ടായിരുന്നില്ല. മരീനാ ബീച്ചിലുള്ള മദ്രാസ് സര്‍വകലാശാലയുടെ സെന്‍റിനറി ഓഡിറ്റോറിയത്തിലും മൗണ്ട് റോഡിലുള്ള(അണ്ണാ ശാലൈ) ദേവി തിയേറ്റര്‍ സമുച്ചയത്തിലും സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നിന്ന് ദേവിയിലേക്ക് നടക്കുന്ന വലാജാ റോഡിലുള്ള കലൈവാണര്‍ അരംഗത്തിലുമൊക്കെയായിരുന്നു സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൈയില്‍ കരുതുന്ന നോട്ടുബുക്കില്‍ ഇരുട്ടിലിരുന്ന് കുറിപ്പുകളെടുക്കുന്ന സ്വഭാവം ജോസഫിനെ അനുകരിച്ച് അന്നാരംഭിച്ചു. ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഒന്നുമില്ലാതിരുന്ന അക്കാലത്ത്, പത്രക്കട്ടിംഗുകളും ഇതുപോലെ എഴുതിയാല്‍ പിന്നെ വായിക്കാന്‍ പോലും തിരിയാത്ത തരം കുറിപ്പുകളുമൊക്കെയായിരുന്നു പിന്നീടുള്ള അവലോകനങ്ങള്‍ക്ക് സഹായമായുണ്ടാവുക.

കമല്‍ഹാസന്‍ വന്നിരുന്ന ചലച്ചിത്രമേളകൾ
കമല്‍ഹാസന്‍ ആ മേളയില്‍ സജീവമായി മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. പിന്നീടും പല വര്‍ഷങ്ങളിലും അദ്ദേഹത്തെ മേളയില്‍ സാധാരണ പ്രതിനിധിയെന്ന രീതിയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ വരി നിന്ന് സിനിമാ തിയേറ്ററിലേക്ക് പ്രവേശിക്കുന്നതു പോലും കാണാം. പക്ഷെ, വിസ്മയകരമായ അറിവ് മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്‍റെ യൂണിറ്റുകള്‍ക്കല്ലാം മേള പ്രമാണിച്ച് അവധി കൊടുക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുത്ത നൂറുപേര്‍ക്ക് പാസ് സംഘടിപ്പിച്ച് അവരോട് മുഴുവന്‍ സമയവും മേളയിലെ സിനിമകള്‍ കാണാന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആരോ പറഞ്ഞറിഞ്ഞു.
കാവേരി നദീജല പ്രക്ഷോഭവും ബാംഗ്ലൂർ മേളയും
1992-ല്‍ ബാംഗ്ലൂരിലായിരുന്നു (ഇന്നത്തെ ബെംഗളൂരു) മേള. സത്യത്തില്‍ തൊട്ടു മുമ്പത്തെ വര്‍ഷം, മറ്റൊരു നഗരത്തില്‍ നടന്നതിനാല്‍ മേള ദില്ലിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്തു കാരണത്താലാണെന്നറിയില്ല, ആ വര്‍ഷം ബാംഗ്ലൂരാണേതായാലും മേള ഉറപ്പിക്കപ്പെട്ടത്. പാസിന്‍റെ അനിശ്ചിതത്വത്തോടൊപ്പം മറ്റൊരു ഗുരുതര പ്രശ്നവും അക്കുറി ഉരുത്തിരിയപ്പെട്ടു. കാവേരി നദീജല പ്രക്ഷോഭത്തെ തുടര്‍ന്ന്; തമിഴ്നാടും കര്‍ണാടകയും തമ്മിലുടലെടുത്ത പ്രത്യക്ഷമായ അകല്‍ച്ചയും തര്‍ക്കങ്ങളും ജനകീയ സമരങ്ങളിലേക്ക് നീണ്ടിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ബസുകളും വാഹനങ്ങളും വരെ കര്‍ണാടകയിലേക്ക് ഓടിയിരുന്നില്ല. മേള തുടങ്ങുന്നതിന്‍റെ ഒരു ദിവസം മുമ്പാണ് ജോസഫിന്‍റെ കമ്പി(ടെലഗ്രാം) ലഭിക്കുന്നത്. നാളെ ബാംഗ്ലൂരെത്തുക, പാസ് തയ്യാര്‍. തത്ക്കാല്‍ റിസര്‍വേഷനൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാലമായതുകൊണ്ട് ബസ്സിനു തന്നെ യാത്ര പുറപ്പെട്ടു. എന്‍റെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങളേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ഭാര്യയെ വിട്ടു പോകുന്നതിന്‍റെ വിഷമം എനിക്കും, രൂക്ഷമായ ക്രമസമാധാനപ്രശ്നങ്ങള്‍ എന്നു പത്രങ്ങള്‍ അലമുറയിടുമ്പോള്‍ അതിനു നടുവിലേക്ക് എടുത്തു ചാടുന്ന എന്നെക്കുറിച്ചുള്ള ഭീതികള്‍ ഭാര്യക്കുമായി ആകെ അരക്ഷിതമായ അവസ്ഥയിലാണ് ബസ് കയറിയത്. കോയമ്പത്തൂരെത്തിയപ്പോഴാണ്, ബാംഗ്ലൂരേക്ക് നേരിട്ട് ബസ്സൊന്നും ഓടുന്നില്ലെന്ന് അറിയുന്നത്. തമിഴ്നാട് വണ്ടി കണ്ടാല്‍, സമരക്കാര്‍ കല്ലെറിയുമെന്ന് ഭയന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൊസൂര്‍ വരെ ഓടും, അവിടെ നിന്നെന്തെങ്കിലും വണ്ടി കിട്ടും എന്ന തിരിച്ചറിവും ഗാന്ധിപുരം പേരുന്തു നിലയ(ബസ് സ്റ്റാന്‍റ്)ത്തില്‍ നിന്ന് ലഭ്യമായി. പിന്നെ ആ വഴിക്കു തന്നെ പിടിച്ചു. ബസുകള്‍ ഇറങ്ങി ഇറങ്ങിക്കയറി ബാംഗ്ലൂരെത്തി, പാസുമെടുത്ത് ആദ്യം കണ്ട സിനിമ ഴാക് റിവെയുടെ ലാബെല നോഷെ ആയിരുന്നു. മനോഹരിയായ കുഴപ്പക്കാരി എന്നാണ് വിഖ്യാതമായ ആ ഫ്രഞ്ച് സിനിമാ ശീര്‍ഷകത്തിന്‍റെ മലയാള പരിഭാഷ.
ബാംഗ്ലൂരിലെ തമ്പാനൂരായിരുന്നു മജസ്റ്റിക്ക്
മാളുകളും മള്‍ട്ടിപ്ലെക്സുകളും കണ്ടു പിടിക്കപ്പെട്ടിരുന്നില്ല. മജസ്റ്റിക്കിലെ എണ്ണമൊടുങ്ങാത്ത ഒറ്റ/ഇരട്ട തിയേറ്ററുകളിലായിരുന്നു പ്രദര്‍ശനങ്ങള്‍. ഓരോരോ ഷോക്കുള്ള റിസര്‍വേഷന്‍ എന്നിങ്ങനെയുള്ള നൂലാമാലകളും അന്നുണ്ടായിരുന്നില്ല. പ്രധാന ബസ് സ്റ്റാന്‍റും തീവണ്ടിയാപ്പീസും എല്ലാമുള്ള ഏറ്റവും തിരക്കുപിടിച്ച, ബാംഗ്ലൂരിലെ തമ്പാനൂരായിരുന്നു മജസ്റ്റിക്ക്. ഒരു സിനിമ കഴിഞ്ഞ് മറ്റൊന്നിലേക്കും ഇടക്ക് ഭക്ഷണം കഴിക്കാനായി കമ്മത്ത് ഹോട്ടലിലേക്കും പോകാന്‍ റോഡ് മുറിച്ചുകടക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന സാഹസം. പല മുഖ്യരാല്‍ തടയപ്പെട്ടതിനെ തുടര്‍ന്ന്, തമ്പാനൂരില്‍ തുടരുന്ന ഐഎഫ്എഫ്കെയുടെ തിരക്കുകളില്‍ മുഴുകുമ്പോള്‍ ഈ ബാംഗളൂര്‍ക്കാലം എന്നും ഓര്‍മ്മവരും. പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ടു തവണ ജൂറിയായും അല്ലാതെ പല തവണയും പങ്കെടുത്തു. അള്‍സൂര്‍ റോഡിലും മറ്റു നഗരസിരാകേന്ദ്രങ്ങളിലും ഉള്ള ചില മാളുകളില്‍ നിന്ന് രാജാജി നഗറിലുള്ള ഓറിയോണ്‍ മാളിലെ പതിനൊന്ന് പിവിആര്‍ സ്ക്രീനുകളിലേക്ക് ബിഫെസ് സുരക്ഷിതമായിക്കഴിഞ്ഞു.

കൊടും തണുപ്പിലെ ദില്ലി മേള
1993-ല്‍ ഇഫി ദില്ലിയിലേക്ക് തിരിച്ചെത്തി. കൊടും തണുപ്പ് കാലത്താണ് ദില്ലി മേള. ജനുവരി പത്തു മുതല്‍ ഇരുപതു വരെ. പുതുതായി വാങ്ങിയതോ ആരുടെയെങ്കിലും കൈയില്‍ നിന്ന് താല്ക്കാലികമായി സംഘടിപ്പിച്ചതോ ആയ കമ്പിളിക്കുപ്പായവും സോക്സും കൈയുറകളും എല്ലാം ധരിച്ച് യൂറോപ്പിലെന്നതു പോലെയോ, അതുമല്ലെങ്കില്‍ ചന്ദ്രനിലേക്ക് പോകുന്നതു പോലെയോ വിചിത്ര വേഷധാരികളായി സിംപിള്‍ മലയാളികള്‍ സിരിഫോര്‍ടിനും ഗ്രീന്‍പാര്‍ക്കിലെ ഉപഹാര്‍ തിയ്യേറ്ററിനും ഇടയിലുള്ള പാതയിലൂടെ നടന്നു. മേളയുടെ മുഖ്യ ആകര്‍ഷണം, അനത്തോള്‍ ദോമാന്‍ എന്ന നിര്‍മാതാവിന്‍റെ സിനിമകളായിരുന്നു. ആര്‍ഗോസ് ഫിലിംസ് എന്ന ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍ ലോകസിനിമയുടെ ചരിത്രം മാറ്റിക്കുറിച്ചവയാണ്. തര്‍ക്കോവ്സ്കിയുടെ സാക്രിഫൈസ്, വിം വെന്‍റേഴ്സിന്‍റെ വിംഗ്സ് ഓഫ് ഡിസൈയറും പാരീസ് ടെക്സാസും, അലന്‍ റെനെയുടെ ഹിരോഷിമ മോണ്‍ അമറും നൈറ്റ് ആന്‍റ് ഫോഗും ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ ബാദും, ബര്‍ത്തലൂച്ചിയുടെ ഡ്രീമേഴ്സ്, നഗീസ ഓഷിമയുടെ ഇന്‍ ദ റിയാം ഓഫ് സെന്‍സസ്, വോള്‍ക്കര്‍ ഷ്ലോന്‍ഡോര്‍ഫിന്‍റെ ടിന്‍ ഡ്രം, റോബര്‍ട് ബ്രെസന്‍റെ ഓ ഹസാഡ് ബല്‍ത്തസാര്‍, ഗൊദാര്‍ദിന്‍റെ മസ്കുലിന്‍ ഫെമിനിന്‍, എലിയ കസാന്‍റെ അമേരിക്ക അമേരിക്ക, ഫാസ്ബിന്ദറുടെ ബിവേര്‍ ഓഫ് എ ഹോളി വോര്‍, ആഗ്നസ് വാര്‍ദയുടെ എലോംഗ് ദ കോസ്റ്റ്, എന്നിങ്ങനെ ആധുനിക യൂറോപ്യന്‍ സിനിമകളില്‍ ഒട്ടനവധി എണ്ണമാണ് ആര്‍ഗോസ് ഫിലിംസ് നിര്‍മ്മിച്ചത്. ഇതില്‍ തെരഞ്ഞെടുത്ത സിനിമകളായിരുന്നു ആ മേളയില്‍ റെട്രോസ്പക്ടീവായി പ്രദര്‍ശിപ്പിച്ചത്. ആര്‍ഗോസ് ഫിലിംസിനെ സംബന്ധിച്ചും അനത്തോള്‍ ദോമാനെക്കുറിച്ചുമുള്ള ഒരു സചിത്ര ബുക്ക്ലെറ്റ് പരിമിതമായ കോപ്പികള്‍ വിതരണത്തിനുണ്ടായിരുന്നതില്‍ ഒന്നെനിക്കും ലഭിച്ചു. റിട്രോസ്പക്ടീവുകളാണ് അക്കാലത്തെ മേളകളുടെ മുഖ്യ ആകര്‍ഷണം. ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളില്‍ സാധാരണ ഉള്‍പ്പെടുത്തപ്പെടാത്തവയും ഉള്‍പ്പെടുത്തിയതാണെങ്കില്‍ തന്നെ നല്ല പ്രിന്‍റല്ലാത്തതിന്‍റെയും എല്ലാം മികച്ച പ്രദര്‍ശനങ്ങള്‍ വിസ്മയത്തോടെയാണ് അക്കാലത്ത് ഒന്നൊഴിയാതെ കണ്ടിരുന്നത്. റിട്രോസ്പക്ടീവുകള്‍ക്കു പുറകെ പോയി, നവസിനിമയുടെ ചലനങ്ങളെ കാണാതെ പോകുന്നവരെക്കുറിച്ച് ഡോ, വിസി ഹാരിസ് ഒരു ലേഖനമെഴുതിയതൊക്കെ ഓര്‍മ്മ വരുന്നു.
ആയിരത്തി ഇരുനൂറോളം സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒരു വലിയ ഹാളായിരുന്നു ഉപഹാര്‍. അവിടെ സെക്കന്‍റ് ഷോ ആയിട്ടാണ് സാക്രിഫൈസ് കളിച്ചത്. ടോറന്‍റും ടെലഗ്രാമും മുബിയും ബീമാപ്പള്ളിയും കണ്ടുപിടിക്കപ്പെടാതിരുന്നതിനാല്‍, അന്നൊക്കെ ഏതു സിനിമയും എന്‍റെ (ഏതു മേളപ്രേമിയുടെയും) ജീവിതത്തിലെ അവസാനക്കാഴ്ചയായിരിക്കും എന്ന വിസ്മയത്തോടെയും ഉദ്വേഗത്തോടെയുമാണ് കണ്ടിരുന്നത്. അക്കൂട്ടത്തിലായിരുന്നു സാക്രിഫൈസും കാണാനെത്തിയത്. നൂറില്‍ താഴെ മാത്രമേ ആ വൈകിയ രാത്രിയില്‍ അകത്തും പുറത്തുമുള്ള കൊടും തണുപ്പ് സഹിച്ചും ഉറക്കം മറി കടന്നും സാക്രിഫൈസ് കാണാനെത്തിയുള്ളൂ. പിന്നീട് ഉപഹാര്‍ തിയേറ്റര്‍ അപകടത്തില്‍ കത്തിയമര്‍ന്ന് നിരവധി കാണികള്‍ മരണപ്പെട്ടപ്പോള്‍, അപായത്തിന്‍റെ പുകപ്പുര എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ലേഖനമെഴുതിയത് ഓര്‍മ്മ വരുന്നുണ്ട്.

'വാട്ടീസ് ദിസ്, ഈസ് ദിസ് എ ഫിലിം ഫെസ്റ്റിവല്‍ ഓര്‍ ഫൂഡ് ഫെസ്റ്റിവല്‍'
1994-ലെ കല്‍ക്കത്തയില്‍ നടന്ന മേളയില്‍ എനിക്ക് പങ്കെടുക്കാനായില്ല. പിന്നീടുള്ള മിക്കവാറുമെല്ലാ മേളകളിലേക്കും തീര്‍ത്ഥാടനം പോലെ പോയിക്കൊണ്ടേയിരുന്നു. 1995-ല്‍ ബോംബെയിലായിരുന്നു മേള. ഡോംബിവിലിയില്‍ എന്‍റെ സഹോദരി താമസിക്കുന്നുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയമെടുത്ത് ഇലക്ട്രിക്ക് ട്രെയിനില്‍ യാത്ര ചെയ്തു വേണം വി. ടിയിലെത്താന്‍. അവിടന്ന് ബസ് പിടിച്ച് നരിമാന്‍ പോയന്‍റിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ മുഖ്യവേദിയിലെത്തുന്നതൊക്കെ സാഹസം തന്നെയായിരുന്നു. മെട്രോ, ഈറോസ്, ന്യൂ എക്സല്‍ഷര്‍, ന്യൂ എംപയര്‍ എന്നീ തിയേറ്ററുകളിലും പ്രദര്‍ശനങ്ങളുണ്ടായിരുന്നു. ഫെല്ലിനിയുടെ മുഴുവന്‍ സിനിമകളും റിട്രോസ്പക്ടീവായി കാണിച്ചു. എന്നാല്‍ മേളയെ പിടിച്ചു കുലുക്കിയത് അവസാന മൂന്നു ദിവസങ്ങളായിരുന്നു. കീസ്ലോവ്സ്ക്കിയുടെ ത്രീകളേഴ്സ് മൂന്നു ദിവസമായി ഇന്ത്യന്‍ പ്രീമിയറായി പ്രദര്‍ശിപ്പിച്ചത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിസ്മയകരമായിരുന്നു. ആ ചലച്ചിത്ര ത്രയത്തെക്കുറിച്ച് എഴുതണമെന്ന് പലകുറി വിചാരിച്ചുവെങ്കിലും നടന്നില്ല. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം 1996 മാര്‍ച്ചില്‍ കീസ്ലോവ്സ്കി അന്തരിച്ചു എന്ന വാര്‍ത്ത ഏറെ ഖേദത്തോടെയാണ് കേട്ടത്. അപ്പോള്‍, പക്ഷെ ത്രീകളേഴ്സ് മൂന്നു സിനിമകളും മുഴുവനായി മനസ്സിനകത്തെ തിരശ്ശീലയില്‍ പുനപ്രദര്‍ശനം ആരംഭിച്ചു. കപ്പല്‍ച്ചേതത്തില്‍ നിന്ന് ആ ഏഴാമത്തെ ആള്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്ന ലേഖനം കീസ്ലോവ്സ്ക്കിയുടെ അനുസ്മരണമെന്നതിലേറെ, ത്രീകളേഴ്സിന്‍റെ വിശദീകരണമായിരുന്നു. 1997-ല്‍ തിരുവനന്തപുരത്തും 1999-ല്‍ ഹൈദരാബാദിലും നടന്നതൊഴിച്ചാല്‍ 2003 വരെയുള്ള മേളകളെല്ലാം ദില്ലിയില്‍ തന്നെയായിരുന്നു നടന്നത്.
1997-ല്‍ പോളിഷ് മാസ്റ്ററായ ക്രിസ്റ്റോഫ് സനൂസിയും പി ഗോവിന്ദപ്പിള്ളയും തമ്മിലുള്ള ഒരു സംവാദം ഓപ്പണ്‍ ഫോറം വേദിയില്‍ നടന്നതോര്‍ക്കുന്നു. ശശികുമാറായിരുന്നു മോഡറേറ്റര്‍. ശരിക്കും തീപാറുന്ന തര്‍ക്കങ്ങളായിരുന്നു ആ സംവാദത്തെ ചടുലവും ചരിത്രപ്രധാനവുമാക്കിയത്. ഹൈദരാബാദ് മേളയില്‍ തെലുങ്ക് സിനിമാ നിര്‍മാതാക്കള്‍ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇതിനുള്ള ക്യൂ കണ്ട് സഹിക്കാതെ, ടി വി ചന്ദ്രന്‍ വാട്ടീസ് ദിസ്, ഈസ് ദിസ് എ ഫിലിം ഫെസ്റ്റിവല്‍ ഓര്‍ ഫൂഡ് ഫെസ്റ്റിവല്‍ എന്നൊക്കെ പരിഹസിച്ചത് ഓര്‍മ്മ വരുന്നുണ്ട്.

മണ്ഡോവി നദിക്കരയിലെ ഐനോക്സ്
ദില്ലി മേളകളില്‍ പാസ് കിട്ടുക എന്നത് ഏറ്റവും ദുഷ്ക്കരമായ കാര്യമായിരുന്നു. തണുപ്പ് സഹിക്കാനാവാത്തതിനാല്‍, യാത്ര ഒഴിവാക്കി തന്‍റെ പാസിനുള്ള അപേക്ഷ വി കെ ജോസഫ് എനിക്ക് ആദ്യമേ തരുമെന്നതിനാല്‍ എനിക്കെല്ലാ വര്‍ഷവും പ്രശ്നമില്ലാതെ പാസ് ലഭിക്കുമായിരുന്നു. എന്നാല്‍, കേരളത്തില്‍ നിന്നെത്തുന്ന നൂറോ ഇരുനൂറോ സുഹൃത്തുക്കള്‍ പത്തു ദിവസം നീളുന്ന മേളയുടെ പകുതി ദിവസവും പാസില്ലാതെ അലയുന്നതു അവരുടെ കൂടെ അനുഭവിക്കുമായിരുന്നു. അവര്‍ക്ക് പാസ് ലഭിക്കാത്തതിനാല്‍ പാസുണ്ടായിട്ടും താനും സിനിമ കാണുന്നില്ലെന്ന് പറഞ്ഞ് സിരിഫോര്‍ടിന്‍റെ പടികളില്‍ നിരാശയോടെ കുത്തിയിരിക്കുന്ന ഐ ഷണ്‍മുഖദാസിനെയാണ് എപ്പോഴും ഓര്‍മ്മ വരുക. 2004 മുതല്‍ ഗോവയിലെ സ്ഥിരം വേദിയില്‍ ഇഫി ഉറച്ചു. വെറും നൂറ് ദിവസം കൊണ്ടാണ്, മണ്ഡോവി നദിക്കരയില്‍ പഴയ ഗോവ മെഡിക്കല്‍ കോളേജിനു പിന്‍വശത്തെ വളപ്പില്‍ ഐനോക്സ് നാലു സ്ക്രീനുകള്‍ പണിതുയര്‍ത്തിയത്. ഏതാനും വാര നടന്നാല്‍ കലാ അക്കാദമിയുമെത്തും. വിഖ്യാത ഗോവന്‍ ആര്‍ക്കിടെക്ട് ചാള്‍സ് കൊറിയയുടെ നിര്‍മാണമികവിനാലും സൗന്ദര്യത്തിനാലും ആകര്‍ഷണീയമാണ് കലാ അക്കാദമി. കലാ അക്കാദമിയിലിപ്പോള്‍ സിനിമ കാണിക്കുന്നില്ല. പകരം, പോര്‍വോറിമ്മിലെ മാള്‍ ഓഫ് ഗോവയിലേയ്ക്ക് ബസ്സില്‍ പോയി അവിടെയാണ് കുറെ സിനിമകള്‍. ഗോവയിലേക്കുള്ള ഓരോ യാത്രയും പുനരുജ്ജീവനം പോലെ മധുരതരമാണ്. കേരളത്തിന്‍റെ അതേ കാലാവസ്ഥ. എന്നാല്‍ യൂറോപ്പിലെ അന്തരീക്ഷവും. അതു തന്നെ ഒരു ലോകാനുഭവമാണ്.
ഡെലിഗേറ്റായും സംഘാടകനായും നിറഞ്ഞ ഐഎഫ്എഫ്കെ
മുപ്പത് തികയ്ക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്കെ) രണ്ടോ മൂന്നോ തവണ ഒഴിച്ചെല്ലാ കൊല്ലവും എനിയ്ക്ക് പങ്കെടുക്കാനായി. ഇതില്‍ പതിനൊന്ന് കൊല്ലം, ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗമെന്ന നിലയില്‍ നടത്തിപ്പിലും കുറച്ചു പങ്കാളിത്തം ലഭിച്ചു. അതിന്റെ അനുഭവങ്ങള്‍ നിരവധിയാണ്. എല്ലാം എഴുതാന്‍ സമയവും സാവകാശവും കുറവായതിനാല്‍ ഏതാനും കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നതെഴുതാം.
ഡെയ്‌ലി ബുള്ളറ്റിന്‍റെ ചുമതലയാണ് വീതം വെയ്ക്കലില്‍ എപ്പോഴും എനിയ്ക്ക് ലഭിക്കുക. മധു ജനാര്‍ദ്ദനനെയാണ് ഇതില്‍ എന്റെ മുഖ്യ സഹായിയായി എന്നും കൂടെക്കൂട്ടുക. സംഭവം സമയക്രമം പാലിച്ച് ഇറക്കുക എന്നത് അന്നൊക്കെ വലിയ സാഹസമായിരുന്നു. രാത്രി മുഴുവന്‍ ഉറക്കമിളച്ച് തമ്പാനൂരെ കൈരളി കോമ്പൗണ്ടിലിരുന്നാണ് പല ദിവസങ്ങളിലും ഡെയ്‌ലി ബുള്ളറ്റിന്‍ ജോലി പൂര്‍ത്തീകരിച്ചിരുന്നത്. മധു അടക്കമുള്ളവരോട് വാ തോരാതെ സംസാരിച്ച് ഒരു വര്‍ഷം എന്‍റെ തൊണ്ട അടഞ്ഞു പോയി. ഇതിനുള്ള ചില മരുന്നുകള്‍ കഴിച്ചതോടെ വയറിളക്കവും പിടിച്ചു. പങ്കജ് ഹോട്ടലിലെ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ആ ഹോട്ടലിലാണെങ്കില്‍ വയറിളക്കക്കാരന്‍റെ അത്യാവശ്യമായ കഞ്ഞി ലഭിക്കുകയുമില്ല. ആ ദിവസങ്ങളില്‍ ഗുരുവായൂരപ്പന്‍ ഹോട്ടലില്‍ നിന്ന് നേരത്തിന് നേരത്തിന് കഞ്ഞിയും ചമ്മന്തിയും എത്തിച്ചു തന്നിരുന്ന സുഹൃത്തിനെ ഓര്‍മ്മ വരുന്നു. ആ സുഹൃത്ത് പിന്നീട് മരിച്ചു പോയി.

ഗൊദാര്‍ദ്- പല യാത്രകള്‍
അക്കാദമിയിലെ പബ്ലിക്കേഷന്‍ ഉപസമിതിയില്‍ അംഗമായിരുന്നതു കൊണ്ട്, മേളയോടനുബന്ധിച്ചുള്ള പ്രത്യേക പുസ്തകങ്ങള്‍ ഏതൊക്കെയെന്നും ആരെഴുതണമെന്നും ഉള്ള കാര്യത്തില്‍ ചില അഭിപ്രായങ്ങള്‍ പറയാറുണ്ട്. പുസ്തകമെഴുതുന്ന ഉത്തരവാദിത്തം എന്നാല്‍ ഒരു വര്‍ഷവും ഏറ്റെടുക്കാറുമില്ല. അങ്ങിനെയിരിക്കെയാണ്, ഗൊദാര്‍ദിന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം കൊടുക്കാന്‍ അക്കാദമി തീരുമാനിക്കുന്നത്. കൊവിഡ് മൂലം നാലിടത്തായാണ് ആ വര്‍ഷത്തില്‍ മേള നടന്നത്. 2021-ലെ ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെയായിരുന്നു അത്. എന്തായാലും ഗൊദാര്‍ദിനെക്കുറിച്ചുള്ള പുസ്തകം ഞാന്‍ തന്നെ എഴുതാമെന്ന് പറയുകയും അക്കാര്യം ഏറ്റെടുക്കുകയും ചെയ്തു. ഒരു മാസത്തോളം കാലം ബാങ്കില്‍ നിന്ന് അവധിയെടുത്ത് ഗൊദാര്‍ദിന്‍റെ ലഭ്യമായ സിനിമകളൊക്കെ വീണ്ടും തുടര്‍ച്ചയായി കണ്ടും പുസ്‌തകങ്ങളും ലേഖനങ്ങളും വായിച്ചും ആ പുസ്തകം 'ഗൊദാര്‍ദ്- പല യാത്രകള്‍' പൂര്‍ത്തിയാക്കാനായത് അവിസ്മരണീയമായ അനുഭവമായിരുന്നു.
ഐഎഫ്എഫ്കെ, കേരള സാമൂഹികാധുനികതയുടെയും സാംസ്‌കാരിക ചരിത്രത്തിന്‍റെയും എടുകളില്‍ നൂതനമായ അദ്ധ്യായം തന്നെ എഴുതിച്ചേര്‍ത്ത മഹത്തായ അനുഭവത്തുടര്‍ച്ചയായി ഇതിനകം മാറിക്കഴിഞ്ഞു. വരും കാലത്തും അത് നവം നവങ്ങളായ സിനിമാക്കൊടുമുടികള്‍ കീഴടക്കുക തന്നെ ചെയ്യും.

