Asianet News MalayalamAsianet News Malayalam

'സിനിമ അല്ലാത്തതുകൊണ്ടുതന്നെ ഇവിടെ റീടേക്കുകളില്ല'; ഇര്‍ഫാന്‍ ഖാന്‍റെ കുടുംബം പുറത്തിറക്കിയ കുറിപ്പ്

'വിജയകരമായ ഒരു യാത്രയ്ക്കു ശേഷം അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിച്ച സ്ഥലത്ത് അദ്ദേഹത്തിന് പ്രിയങ്കരമായ പാരിജാതത്തൈ നടുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും. സമയമെടുക്കുമെങ്കിലും അത് പൂക്കും. ആരാധകരല്ല, വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്കും കുടുംബമെന്ന് ഞാന്‍ കരുതുന്ന മനുഷ്യരുടെ ആത്മാവിലേക്ക് ആ സുഗന്ധമെത്തും. അത് അവരെ തൊടും...'

irrfan khan family official statement
Author
Thiruvananthapuram, First Published May 1, 2020, 1:12 PM IST

പ്രമുഖ താരങ്ങളുടെ വിയോഗവേള, തങ്ങള്‍ക്ക് അവര്‍ എത്രത്തോളം പ്രിയപ്പെട്ടവരായിരുന്നെന്ന് ആരാധകര്‍ പറയുന്ന സമയം കൂടിയാണ്. ഇര്‍ഫാന്‍ ഖാന്‍റെ വിയോഗത്തിനു പിന്നാലെയും അദ്ദേഹത്തിനുള്ള അനുശോചന സന്ദേശങ്ങളായിരുന്നു സോഷ്യല്‍‌ മീഡിയയില്‍ നിറയെ. പക്ഷേ ഇര്‍ഫാന്‍റെ കാര്യത്തില്‍ ആ കുറിപ്പുകളിലൊക്കെ കണ്ടെത്താവുന്ന ഒരു പ്രത്യേകത അതിലെ വൈകാരികതയുടെ അംശമായിരുന്നു. അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ വൈകാരികത സിനിമാസ്വാദകര്‍ എത്ര ആഴത്തിലാണ് അനുഭവിച്ചത് എന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളായിരുന്നു ആ കുറിപ്പുകളില്‍ പലതും. ഇപ്പോഴിതാ ഇര്‍ഫാന്‍ നേടിയെടുത്ത സ്നേഹം ദു:ഖാര്‍ത്തരായ സമയത്ത് തങ്ങള്‍ക്കും ആശ്വാസം പകര്‍ന്നെന്ന് പറയുകയാണ് അദ്ദേഹത്തിന്‍റെ കുടുംബം. ഇര്‍ഫാന്‍ ഖാന്‍റെ ഭാര്യ സുതപ സിക്ദറും മക്കളായ ബാബില്‍ ഖാനും അയാന്‍ ഖാനും ചേര്‍ന്നെഴുതിയ പ്രസ്താവന പുറത്തെത്തി. മുഴുവന്‍ ലോകവും ഇതൊരു വ്യക്തിപരമായ നഷ്ടമായെടുക്കുമ്പോള്‍ ഒരു കുടുംബ പ്രസ്താവനയായി എങ്ങനെ ഇത് എഴുതാനാവും എന്ന തുടക്കത്തോടെയാണ് വൈകാരികമായ കുറിപ്പ്.

'ഈ യാത്ര എത്ര സുന്ദരമായിരുന്നെന്നോ'- കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മുഴുവന്‍ ലോകവും ഇതൊരു വ്യക്തിപരമായ നഷ്ടമായെടുക്കുമ്പോള്‍ ഒരു കുടുംബ പ്രസ്താവനയായി എങ്ങനെ എനിക്കിത് എഴുതാനാവും? ലക്ഷങ്ങളായ മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പം ദു:ഖിക്കുമ്പോള്‍ എനിക്കെങ്ങനെ ഒറ്റപ്പെടല്‍ തോന്നും? ഇതൊരു നഷ്ടമല്ലെന്നാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്, മറിച്ച് നേട്ടമാണ്. അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ കൊണ്ടുള്ള നേട്ടം. ഞങ്ങള്‍ക്ക് അവ പ്രാവര്‍ത്തികമാക്കാനും വികസിപ്പിക്കാനുമുള്ള സമയം ഇതാണ്. മറ്റുള്ളവര്‍ക്ക് അറിയാത്ത ചിലത് പൂരിപ്പിക്കണമെന്നുണ്ട് എനിക്ക്.

ഞങ്ങളെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു ഇത്. ഇര്‍ഫാന്‍റെ വാക്കുകള്‍ കടമെടുത്താന്‍ 'മാന്ത്രികമായ' ഒന്ന്. അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതായിരുന്നു അദ്ദേഹത്തിന് പ്രിയം. ഏകമാനമായ യാഥാര്‍ഥ്യത്തെ ഒരിക്കലും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതിനുവേണ്ടി എന്‍റെ ജീവിതവും വഷളാക്കി എന്നതായിരുന്നു എനിക്ക് അദ്ദേഹത്തോടുള്ള ഒരേയൊരു ദേഷ്യം. പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പരിശ്രമം, ഒരു കാര്യത്തിലും സാധാരണമായിത്തീരുന്നതില്‍ നിന്ന് എന്നെ തടഞ്ഞു. എല്ലാത്തിലും അദ്ദേഹം കണ്ടെത്തുന്ന ഒരു താളമുണ്ടായിരുന്നു, അപസ്വരങ്ങളിലും ബഹളങ്ങളിലും പോലും. അതിനാല്‍ ആ താളത്തിനൊപ്പിച്ച് പാടാനും നൃത്തം ചെയ്യാനും ഞാന്‍ പഠിച്ചു. തമാശയ്ക്കുപറഞ്ഞാല്‍, ഞങ്ങളുടെ ജീവിതം അഭിനയത്തിലെ ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു. അതിനാല്‍ ക്ഷണിക്കപ്പെടാത്ത അതിഥികളുടെ നാടകീയമായ കടന്നുവരവ് സംഭവിച്ചപ്പോഴേക്കും, ആ അപസ്വരത്തിലും ഒരു ലയം കണ്ടെത്താന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണത കൈവരുത്താനുള്ള തിരക്കഥകള്‍ പോലെയായിരുന്നു എനിക്ക്. അതിനാല്‍ ഒരു വിശദാംശവും ഞാന്‍ വിട്ടുകളഞ്ഞില്ല, സ്വന്തം പ്രകടനങ്ങളില്‍ അദ്ദേഹം കാംക്ഷിക്കാറുളളതുപോലെ. ഈ യാത്രയ്ക്കിടെ ഒരുപാട് നല്ല മനുഷ്യരെ ഞങ്ങള്‍ കണ്ടുമുട്ടി. അവസാനിക്കാത്ത പട്ടികയാണ് അത്. പക്ഷേ ചില പേരുകള്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. തുടക്കം മുതലേ ഞങ്ങളുടെ കൈപിടിച്ച ഞങ്ങളുടെ ഓങ്കോളജിസ്റ്റ് ഡോ: നിതേഷ് രോഹ്തോഗി, ഡോ: ഡാന്‍ ക്രെല്‍ (യുകെ), ഡോ: ഷിദ്രാവി (യുകെ), ഇരുട്ടില്‍ എന്‍റെ ഹൃദയമിടിപ്പും വിളക്കുമായിരുന്ന ഡോ: സേവാന്തി ലിമായെ.

എത്ര മനോഹരവും സുന്ദരവും അഗാധവും വേദനാജനകവും ആവേശകരവുമായിരുന്നു ഈ യാത്രയെന്ന് വിശദീകരിക്കാന്‍ പ്രയാസമാണ്. കഴിഞ്ഞ രണ്ടര വര്‍ഷം അതില്‍നിന്നുള്ള ഇടവേള പോലെയാണ് എനിക്ക് തോന്നിയത്. അതിന് അതിന്‍റേതായ തുടക്കവും മധ്യവും ഒടുക്കവുമുണ്ടായിരുന്നു. ഞങ്ങളുടെ 35 വര്‍ഷത്തെ ചങ്ങാത്തത്തില്‍നിന്നു വിട്ട് ഒരു ഓര്‍ക്കസ്ട്ര കണ്ടക്ടറുടെ വേഷത്തിലായിരുന്നു ഇര്‍ഫാന്‍ അപ്പോള്‍. ഞങ്ങളുടേത് ഒരു വിവാഹമായിരുന്നില്ല, മറിച്ച് ഒരു കൂടിച്ചേരലായിരുന്നു. തോണിയാത്രക്കാരായാണ് എന്‍റെ ചെറിയ കുടുംബത്തെ ഞാന്‍ കണ്ടിരുന്നത്. എന്‍റെ രണ്ട് മക്കളും, ബാബിലും അയാനും തോണി തുഴയുന്നു, ഇര്‍ഫാന്‍ അവര്‍ക്ക് വഴികാട്ടുന്നു. പക്ഷേ ജീവിതം, സിനിമയല്ലാത്തതുകൊണ്ടുതന്നെ ഇവിടെ റീടേക്കുകളില്ല. അച്ഛന്‍റെ മാര്‍ഗ്ഗദീപത്താല്‍ എന്‍റെ കുട്ടികള്‍ക്ക് സുരക്ഷിതരായി ഈ തോണി തുഴയാനാവട്ടെയെന്ന് ആത്മാര്‍ഥമായും ഞാന്‍ ആഗ്രഹിക്കുന്നു.  

എന്‍റെ കുട്ടികളോട് ഞാന്‍ ആവശ്യപ്പെട്ടു, അവരുടെ അച്ഛന്‍ പഠിപ്പിച്ചതും അവര്‍ പ്രധാനമായി കരുതുന്നതുമായ ഒന്ന് ചുരുക്കി പറയാന്‍. 

ബാബില്‍: അനിശ്ചിതത്വത്തിന്‍റെ നൃത്തത്തിനു മുന്നില്‍ കീഴടങ്ങാന്‍ പഠിക്കുക. പ്രപഞ്ചത്തിലുള്ള നിങ്ങളുടെ വിശ്വാസം കൈവിടാതിരിക്കുക.

അയാന്‍: മനസിനെ നിയന്ത്രിക്കാന്‍ പഠിക്കുക, നിങ്ങളെ നിയന്ത്രിക്കാന്‍ മനസിലെ അനുവദിക്കാതിരിക്കുക.

വിജയകരമായ ഒരു യാത്രയ്ക്കു ശേഷം അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിച്ച സ്ഥലത്ത് അദ്ദേഹത്തിന് പ്രിയങ്കരമായ പാരിജാതത്തൈ നടുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും. സമയമെടുക്കുമെങ്കിലും അത് പൂക്കും. ആരാധകരല്ല, വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്കും കുടുംബമെന്ന് ഞാന്‍ കരുതുന്ന മനുഷ്യരുടെ ആത്മാവിലേക്ക് ആ സുഗന്ധമെത്തും. അത് അവരെ തൊടും. 

Follow Us:
Download App:
  • android
  • ios