Asianet News MalayalamAsianet News Malayalam

ദി കേരള സ്റ്റോറി: ഒരിക്കൽ പോലും കേരളത്തെ മോശമായി കാണിച്ചിട്ടില്ലെന്ന് നായിക അദാ ശര്‍മ്മ

ചിത്രത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദായുടെ പ്രതികരണം. തന്‍റെ മലയാളി വേരുകളെക്കുറിച്ച് പറയുന്ന അദാ. എത്രപേര്‍ ഐഎസില്‍ ചേര്‍ന്നു എന്നതല്ല. ഒരാള്‍ ആണെങ്കില്‍ പോലും അത് പ്രസക്തമാണെന്നും പറയുന്നു
 

Kerala Story Not once have we shown Kerala in bad light said Adah Sharma vvk
Author
First Published May 2, 2023, 2:34 PM IST

മുംബൈ: ദ കേരള സ്റ്റോറി എന്ന ചിത്രം ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അരോപിക്കുന്നത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും, നിരോധന ആവശ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ചിത്രത്തിന്‍റെ ട്രെയിലര്‍ ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. 

ചിത്രത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദായുടെ പ്രതികരണം. തന്‍റെ മലയാളി വേരുകളെക്കുറിച്ച് പറയുന്ന അദാ. എത്രപേര്‍ ഐഎസില്‍ ചേര്‍ന്നു എന്നതല്ല. ഒരാള്‍ ആണെങ്കില്‍ പോലും അത് പ്രസക്തമാണെന്നും പറയുന്നു

എന്ത് കൊണ്ടാണ് 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 'യെസ്' പറഞ്ഞത്?

- ഒരു നല്ല സിനിമ ചെയ്യാന്‍ പോകുന്നു എന്ന തോന്നലിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നത്. 

സിനിമയുടെ കഥ കേട്ടപ്പോള്‍ എന്ത് തോന്നി? ഇത്തരം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഫാമിലി എന്ത് പറഞ്ഞു?

- എനിക്ക് ഈ കഥ വേഗം മനസിലായി. ഞാന്‍ ഒരു ചെറിയ പെണ്‍കുട്ടിയായിരുന്ന കാലത്തെ എനിക്ക് മറ്റൊരു പെണ്‍കുട്ടിയുടെ വേദന മനസിലാക്കാന്‍ സാധിച്ചിരുന്നു. എന്‍റെ അമ്മയുമായി ഞാന്‍ അടുത്ത വ്യക്തിയാണ്. ഇത് അമ്മയുടെ സാമീപ്യം ഇല്ലാതെ ഒരു കോളില്‍ പോലും അമ്മയെ ബന്ധപ്പെടാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടിയുടെ വേദനയാണ് പറയുന്നത്. ആളുകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കഥ സിനിമയാക്കുന്നതിലും അതില്‍ ഞാന്‍ ഭാഗമാക്കുന്നതിലും എന്‍റെ കുടുംബത്തിന് അഭിമാനം തന്നെയാണ്. 

സിനിമയില്‍ അഭിനയിക്കും മുന്‍പ് ഇത്തരം ഒരു വിഷയത്തില്‍ എന്തെങ്കിലും സ്വന്തം റിസര്‍ച്ച് നടത്തിയോ?

- കുറച്ച് ഇരകളെ ഞാന്‍ നേരിട്ടു കണ്ടു. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വായിച്ചു. വളരെ അസ്വസ്തതയുണ്ടാക്കുന്ന ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോകള്‍ കാണേണ്ടിവന്നു. പീഡിപ്പിക്കപ്പെട്ട്, മയക്കുമരുന്ന് നല്‍കി. തങ്ങളുടെ കേരളത്തിലെ സുന്ദരമായ വീട്ടില്‍ നിന്നും വിദൂരതയിലേക്ക് തട്ടികൊണ്ടുപോകപ്പെട്ട സ്ത്രീകളുടെ പോരാട്ടവും അതിജീവനവുമാണ് ഈ കഥ പറയുന്നത്. 

സുദീപ്തോ സെന്‍ അവാര്‍ഡുകള്‍ ഏറെ നേടിയ സംവിധായകനാണ്? അദ്ദേഹത്തോടൊപ്പം ഉള്ള അനുഭവം എങ്ങനെയാണ്?

- സുദീപ്തോ സാർ വളരെ സാധുവായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ശാലിനി എന്ന ക്യാരക്ടര്‍ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചു. സെറ്റിൽ അദ്ദേഹം ഊര്‍ജ്ജസ്വലനായിരുന്നു. അത് ഞങ്ങള്‍ക്കെല്ലാം പകര്‍ന്നു നല്‍കി. അദ്ദേഹം ഒരോരുത്തരുടെയും വര്‍ക്കിനെ നന്നായി അഭിനന്ദിക്കുമായിരുന്നു. ഇത് എല്ലാവര്‍ക്കും ഏത് കഠിനമായ ഘട്ടത്തിലും ഇത്രയും ടഫ് ആയ ജോലി, വലിയ ക്യാരക്ടര്‍ എല്ലാം നന്നായി ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. 

ആദ്യമായി ഒരു റിയല്‍ സംഭവം അധികരിച്ചുള്ള സിനിമയില്‍ ജോലി ചെയ്യുന്നത് സമ്മര്‍ദ്ദം ഉണ്ടാക്കിയോ?

- തീര്‍ച്ചയായും, ഈ വേഷത്തിന്‍റെ ജെനുവിറ്റിയും, ആധികരികതയും എങ്ങനെ പാലിക്കും എന്നത് ഒരു സമ്മര്‍ദ്ദം തന്നെയാണ്. സിനിമ കാണുമ്പോള്‍ അതിന് വേണ്ടി എടുത്ത പരിശ്രമം എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. 

ശാലിനി ഉണ്ണികൃഷ്ണന്‍ പിന്നീട് ഫാത്തിമ, ഇങ്ങനെയൊരു കഥാപാത്രത്തിലേക്കുള്ള തയ്യാറെടുപ്പ് എങ്ങനെയായിരുന്നു?

- ഞാനൊരു മലയാളിയാണ്. എന്റെ അമ്മൂമ്മയും അമ്മയും മലയാളികളാണ്. പക്ഷെ ഞാൻ ജനിച്ചതും വളർന്നതും മുംബൈയിൽ ആയതിനാൽ കൂടുതലും ഹിന്ദിയും ഇംഗ്ലീഷും മറാത്തിയുമാണ് വീട്ടില്‍ സംസാരിക്കാറ്. പക്ഷെ വീട്ടിൽ തമിഴിലും മലയാളത്തിലും സംസാരിക്കാറുണ്ട്. എന്നാൽ ഈ സിനിമ തുടങ്ങുന്നതിന് നാല് മാസം മുമ്പ് മലയാളത്തിലും ഹിന്ദിയിലും  മാത്രമേ സംസാരിച്ചിരുന്നുള്ളൂ. പ്രത്യേകിച്ച് അമ്മൂമ്മയോട്. ഞങ്ങളുടെ മലയാള ഉച്ചാരണം പരിശോധിക്കാനും പരിശീലിപ്പിക്കാനും നാരായണൻ സാറും സെറ്റിൽ ഉണ്ടായിരുന്നു. പിന്നെയുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല. നിങ്ങള്‍ ചിത്രം കാണുക അതിന് ശേഷം അതിനെക്കുറിച്ച് സംസാരിക്കാം. അല്ലെങ്കില്‍ സ്പോയിലറായി പോകും. 

ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയരുന്നുണ്ടല്ലോ. നായിക എന്ന നിലയില്‍ എന്താണ് പറയാനുള്ളത്? ഇതു പോലൊരു സെൻസിറ്റീവ് സിനിമ ചെയ്തതിന്  ഭീഷണിയോ മറ്റോ നേരിടേണ്ടിവരുന്നുണ്ടോ?

- മനുഷ്യരെന്ന നിലയിൽ നമ്മൾ പോസിറ്റീവുകളേക്കാൾ നെഗറ്റീവ് ആണ് കാണുന്നത്. ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ആദ്യം കണ്ടത് ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍  'ദി കേരള സ്റ്റോറി' നമ്പർ 1 ആയിരിക്കുന്നു എന്നതാണ്. അതുമായി ബന്ധപ്പെട്ട പോസിറ്റീവായ സന്ദേശങ്ങളാണ് ഞാന്‍ കണ്ടത്. ആ സന്ദേശങ്ങളില്‍ വലിയൊരു പങ്കും കേരളത്തിൽ നിന്നുള്ളവരായിരുന്നു. അവരോട് നന്ദി പറയുന്നു. 

എന്നിട്ടും 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ കണ്ടതിന് ശേഷം ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ചിലർ പറയുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കാനാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. അതുകൊണ്ട് ഈ ആളുകൾ സമയമെടുത്ത് 2 മണിക്കൂർ സിനിമ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; ഒരിടത്ത് പോലും നമ്മൾ കേരളത്തെ മോശമായി കാണിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസിലാകും. കേരളത്തെ കുറിച്ച് ഒരിടത്തും അപകീര്‍ത്തികരമായി  ഒന്നും ചിത്രത്തില്‍ പറഞ്ഞിട്ടില്ല.

സിനിമയെക്കുറിച്ച് പ്രേക്ഷകരോട് എന്ത് പറയാനാണ് തോന്നുന്നത് ?

- ചിന്തയ്ക്കും സംസാരത്തിനും സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ഒരു പെൺകുട്ടിയെ ചിന്തിക്കാൻ പോലും അനുവദിക്കാത്ത സ്ഥലത്തേക്കാണ് സിനിമയിൽ ശാലിനിയെ കൊണ്ടുപോയത്. നമ്മുക്ക് ലഭിച്ച ജീവിതത്തെ നാം മഹത്തായതായി തന്നെ കാണണം. 'ദി കേരള സ്റ്റോറി' എന്നത് തിരഞ്ഞെടുപ്പിനെയോ രാഷ്ട്രീയത്തെയോ മതത്തെയോ കുറിച്ചോ അല്ല പറയുന്നത്. അത് തീവ്രവാദത്തിനെതിരെയാണ്. ഒപ്പം മനുഷ്യത്വത്തിനൊപ്പം. 

മെയ് 5 ന് തീയറ്ററില്‍ പോയി 'ദി കേരള സ്റ്റോറി' കാണണം എന്ന് ആളുകളോട് നിങ്ങള്‍‌ പറയാന്‍ കാരണമെന്താണ്?

- എല്ലാ കുടുംബങ്ങളും ഈ സിനിമ കാണണം. എല്ലാ പെൺകുട്ടികളും ഇത് കാണണം. ഞാൻ ഒരു പെൺകുട്ടിയാണ്. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. വ്യത്യസ്തമതത്തില്‍പ്പെട്ടയാളുകള്‍ പ്രണയിക്കട്ടെ എന്ന അഭിപ്രായക്കാരിയാണ് ഞാനും. എന്നാല്‍ ഒരാളെ കബളിപ്പിച്ച് പ്രണയിക്കാനോ അവരെ കുരുക്കിലാക്കാനോ പണം വാങ്ങി അതിന് ഇറങ്ങുമ്പോഴാണ് അത് തെറ്റാകുന്നത്. അത് തെറ്റാണ്, പ്രണയത്തില്‍ വഞ്ചന നടത്തുന്നത് തെറ്റാണ്.

'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ഇന്നത്തെ ഇന്ത്യയില്‍ എന്ത് പ്രസക്തിയാണ് ഉള്ളത്?

- ഏതെങ്കിലും കണക്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല പെൺകുട്ടികൾ ഐഎസിൽ പോയി ചേരുമ്പോൾ. ആളുകൾ എത്ര പേര്‍ എന്ന് ചർച്ച ചെയ്യുന്നു. എന്നാൽ ആ പെൺകുട്ടികളിൽ ഒരാൾ നിങ്ങളുടെ സഹോദരിയോ ഭാര്യയോ അമ്മയോ ആണെങ്കിലോ? അത് നിങ്ങളുടെ പ്രശ്നം ആയില്ല. അവിടെ നമ്പര്‍ പ്രസക്തമാണോ?. അത് വെറും നമ്പര്‍ പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ആ പ്രതിസന്ധിയിലായ ഒരാൾ നിങ്ങളുടെ ബന്ധുവാകുമ്പോള്‍  മറ്റൊന്നും പ്രധാനമല്ല. ഒന്ന് പോലും വളരെ വലിയ സംഖ്യയാണ്. അത് തന്നെയാണ് ചിത്രത്തിന്‍റെ പ്രസക്തി. 

'ദ കേരള സ്റ്റോറി'യുടെ തുടക്കം വിഎസിന്റെ ഭയാനകമായ പരാമർശത്തിലെന്ന് സംവിധായകൻ സുദീപ് തോ സെൻ

ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

Follow Us:
Download App:
  • android
  • ios