Asianet News MalayalamAsianet News Malayalam

സിനിമയില്‍ തിളങ്ങിയ പെലെ; മറക്കാന്‍ കഴിയാത്ത റോളുകള്‍ ഇവയാണ്.!

ഫുട്ബോള്‍ രംഗത്തെ അത്ഭുത പ്രതിഭയായിരുന്നു  പെലെ സിനിമ ടിവി സ്ക്രീനിലും തന്‍റെ കഴിവ് പ്രകടിപ്പിച്ചിരുന്നു എന്നത് ചിലപ്പോള്‍ ഒരു അത്ഭുതമായിരിക്കും. 

Pele at the screen: movies  the legend appeared on
Author
First Published Dec 30, 2022, 9:44 AM IST

സാവോ പോളോ: ഫുട്ബോള്‍ രാജാവ്  പെലെ കഴിഞ്ഞ രാത്രിയാണ് ജീവിതത്തിന്‍റെ കളം ഒഴിഞ്ഞത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു ഈ ഫുട്ബോള്‍ രാജാവിന്. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. ഫുട്ബോള്‍ രംഗത്തെ അത്ഭുത പ്രതിഭയായിരുന്നു  പെലെ സിനിമ ടിവി സ്ക്രീനിലും തന്‍റെ കഴിവ് പ്രകടിപ്പിച്ചിരുന്നു എന്നത് ചിലപ്പോള്‍ ഒരു അത്ഭുതമായിരിക്കും. 

എസ്‌കേപ്പ് ടു വിക്ടറി (1981) എന്ന സിനിമ ഇതില്‍ പ്രധാനമാണ്. നാസി തടങ്കലില്‍ നിന്നും ഫുട്ബോള്‍ കളിച്ച് രക്ഷപ്പെടുന്ന ഒരുകൂട്ടം സഖ്യ സൈനികരുടെ കഥ പറയുന്ന ഈ ചിത്രത്തില്‍. ഹോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോണും മൈക്കൽ കെയ്‌നുമൊപ്പമാണ് പെലെ എന്ന പേരില്‍ തന്നെ ഇദ്ദേഹം അഭിനയിച്ചത്.   എഡ്‌സൺ അരാന്റേസ് ഡോ നാസിമെന്റോ എന്ന പെലെയുടെ മുഴുവന്‍ പേരിലാണ് ഈ കഥാപാത്രത്തെ ചിത്രത്തില്‍ ഒരിടത്ത് അഭിസംബോധന ചെയ്യുന്നത്. വന്‍ ബോക്സ് ഓഫീസ് വിജയമായിരുന്നു ഈ ചിത്രം. 

1971 ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച ശേഷം ഒരു ബ്രസീലിയന്‍ റൊമാന്‍റിക് കോമഡി ചിത്രത്തിലാണ് പെലെ ആദ്യമായി മുഖം കാണിച്ചത്. പെലെയായി തന്നെയായാണ് ഇദ്ദേഹം ഇതില്‍ പ്രത്യക്ഷപ്പെട്ടത്.  ഓ ബരാവോ ഒട്ടെലോ നോ ബരാട്ടോ ഡോസ് ബിൽഹോസ് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. 

എ മാർച്ച (1972) എന്ന ചിത്രത്തിലാണ് പിന്നീട് പെലെ മുഖം കാണിച്ചത്. ബ്രസീലിയന്‍ പത്ര പ്രവര്‍ത്തകനും കഥാകൃത്തുമായ അഫോൺസോ ഷ്മിത്തിന്‍റെ നോവലിനെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയത്. ഇതില്‍ ചിക്കോ ബോണ്ടേഡ് എന്ന സുപ്രധാന മുഴനീളന്‍ റോള്‍ ആയിരുന്നു ഇദ്ദേഹത്തിന്. ഇദ്ദേഹത്തിന്‍റെ പേരില്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രമോഷന്‍ തന്നെ നടത്തിയത്. 

തന്നെ ഒരു കാലത്ത് രക്ഷിച്ച ഒരു ഫാദര്‍ നടത്തുന്ന അനാഥാലയം സംരക്ഷിക്കാന്‍  എത്തുന്ന ഫുട്ബോള്‍ ഇതിഹാസമായ പെലെയാണ് 1983ലെ ദ മൈനര്‍ മിറക്കിള്‍ എന്ന ചിത്രം കാണിച്ചു തരുന്നത്. ഫുട്ബോള്‍ താരമായി തന്നെ എത്തുന്ന പെലെ ഇതില്‍ കുട്ടികളുടെ കോച്ചായി അഭിനയിക്കുന്നു. ഒടുവില്‍ ഒരു കാലത്ത് തന്നെ രക്ഷിച്ച ഫാദറിന്‍റെ കുട്ടികളെയും, അനാഥാലയത്തെയും രക്ഷിക്കുന്നു. 

1986 ല്‍ ഇറങ്ങിയ ട്രാപാൽഹോസ് അന്‍റ് ഫുട്ബോള്‍ കിംഗ് എന്ന പടത്തിലാണ് പിന്നീട് ഇദ്ദേഹം അഭിനയിച്ചത്. നാസിമെന്‍റെ എന്ന കളിക്കാരനും സ്പോര്‍ട്സ് ലേഖകനുമായാണ് പെലെ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍  ട്രാപാൽഹോസ്  എന്ന ഫുട്ബോള്‍ ക്ലബിനെ വിജയവഴിയില്‍ എത്തിക്കാനുള്ള ഒരു സംഘത്തിന്‍റെ ശ്രമങ്ങളാണ് കോമഡിയുടെ മെമ്പോടിയോടെ പറയുന്നത്. 

1986 ല്‍ തന്നെ ഇറങ്ങിയ ഹോട്ട്ഷോട്ട് എന്ന ചിത്രത്തില്‍ വളരെ പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന ഒരു യുവകളിക്കാരനെ സഹായിക്കുന്ന സഹ ഫുട്ബോള്‍ താരമായി പെലെ എത്തുന്നു. സാന്‍റോസ് എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്. 2001 ല്‍ മൈക്ക് ബസറ്റ് ദ ഇംഗ്ലീഷ് മാനേജര്‍ എന്ന ചിത്രത്തില്‍ പെലെ അതിഥി താരമായി എത്തി. പെലെ ആയി തന്നെയായിരുന്നു ഇത്. 

2016 ല്‍ ജെഫ് സിംബലിസ്റ്റ് മൈക്കൽ സിംബലിസ്റ്റ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തതാണ് പെലെയുടെ സ്ക്രീനില്‍ എത്തിയ ഔദ്യോഗികമായ ബയോപിക്. ഇതില്‍ 1956 ലോകകപ്പ് എങ്ങനെ ബ്രസീല്‍ നേടി. പെലെ എന്ന ഇതിഹാസം എങ്ങനെ ജനിച്ചുവെന്നാണ് പറയുന്നത്. ഇതില്‍ ഒരു സുപ്രധാന രംഗത്ത് അതിഥി താരമായി പെലെ മുഖം കാണിക്കുന്നു. എആര്‍ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയത്. 

ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ

പത്താം നമ്പറിനു അമരത്വം നൽകിയ പെലെ; ഇതിഹാസത്തിന്റ ഓർമയിൽ നെയ്മറും മെസിയും

Follow Us:
Download App:
  • android
  • ios