'ഞാൻ ആദ്യമായി പെർഫോം ചെയ്തത് ആ സമയത്ത്'; കുട്ടികൾക്ക് സ്കൂൾ കാലം നഷ്ടമാകുന്നതിൽ സങ്കടമെന്ന് ആര്യ
ഈ പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്ക് മിസാകുന്ന സ്കൂൾ ജീവിതത്തെ കുറിച്ചുള്ള ആകുലതകൾ പങ്കുവയ്ക്കുകയാണ് ആര്യ.
കൊവിഡ് നമ്മുടെ എല്ലാ ചര്യങ്ങളും തിരുത്തിയിരിക്കുകയാണ്. രസകരമായി പുഞ്ചിരിച്ചിരുന്നവരുടെ മുഖത്ത് ഇന്ന് ഇരട്ട മാസ്കുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അനിഷ്ടമെങ്കിലും ഇത്തരം മാറ്റങ്ങളിലൂടെ മാത്രമേ അതിജീവനത്തിലേക്ക് വഴിയുള്ളൂവെന്ന് തിരിച്ചറിവിലൂടെ കടന്നുപോവുകയാണ് നാട്. ഈ പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്ക് മിസാകുന്ന സ്കൂൾ ജീവിതത്തെ കുറിച്ചുള്ള ആകുലതകൾ പങ്കുവയ്ക്കുകയാണ് ആര്യ.
ഇ- ടൈംസ് ടിവിയോട് സംസാരിക്കവെ ആയിരുന്നു ആര്യ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന എന്റെ കുഞ്ഞിനെ ഓർത്ത് സങ്കടമുണ്ട്. അവൾ നാലാം ക്ലാസിലാണിപ്പോൾ. ഞാൻ പാഠ്യേതര വിഷയങ്ങള്‍ പഠിച്ചു തുടങ്ങിയതും പെർഫോം ചെയ്ത് തുടങ്ങിയതും ഈ കാലത്താണ്. ഞാൻ ഇപ്പോഴും ആ സമയങ്ങൾ ആസ്വദിക്കുന്നുണ്ട്. എന്നെയും സഹോദരിയെയും ബൈക്കിൽ അച്ഛൻ സ്കൂളിൽ വിട്ടത് ഓർമയിലുണ്ട്. രാവിലെയുള്ള ആ മഴയും, സ്കൂൾ യൂണിഫോമും, ആ സ്കൂൾ അന്തരീക്ഷവുമെല്ലാം മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നമ്മുടെ കുട്ടികൾക്ക് മിസാകുന്നത് ആ സ്കൂൾ വൈബാണ്. നാളെ ഒരിക്കൽ ഇത് സ്കൂളായിരുന്നു, ഇങ്ങനെയൊന്ന് നിലനിന്നിരുന്നു എന്ന് പറയേണ്ടി വരുമോ എന്ന് ഞാൻ ഭയക്കുന്നു.
ഈ ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ ഒരു തരം സമ്മർദ്ദമേറ്റുന്നതാണ്. തുടർച്ചയായ ക്ലാസുകളും പ്രൊജക്ടുകളും പിഡിഎഫ് ഫയലുകളിൽ നിന്ന് നോട്ടുകൾ തയ്യാറാക്കുന്നതും എല്ലാം. മകൾ റോയ കാര്യങ്ങളെല്ലാം മനസിലാക്കി ചെയ്യുന്നുണ്ട് ഞാൻ ഒന്നിനും അവളെ നിർബന്ധിക്കാറില്ല. അവളും കാര്യങ്ങൾ സാഹചര്യം മനസിലാക്കിയാണ് പെരുമാറുന്നത്. അവൾ അവളുടേതായ ലോകത്ത് സന്തോഷവതിയാണെന്നും ആര്യ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona