തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ലെന്നും മഞ്ജു പത്രോസ്.

റിയാലിറ്റി ഷോയിലൂടെ എത്തി ജനപ്രീതി നേടിയ ആളാണ് മഞ്ജു പത്രോസ്. ഷോയ്ക്ക് ശേഷം സിനിമാ- സീരിയൽ -സറ്റയർ പരിപാടികളിൽ മഞ്ജു സജീവ സാന്നിധ്യമായി. പിന്നീട് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സുപരിചിതയായ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും മഞ്ജു നൽകും. അടുത്തിടെ മഞ്ജുവിന് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. സീരിയസ് ആയ ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് മുൻപ് മഞ്ജു പത്രോസ് തുറന്നു പറഞ്ഞിരുന്നു. ഈ അവസരത്തിൽ തനിക്ക് ഉണ്ടായ ​രോ​ഗലക്ഷണങ്ങളെ കുറിച്ചും എന്താണ് സംഭവിച്ചതെന്നും പറയുകയാണ് നടി. 

രോ​ഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നമ്മുടെ ശരീരം പലതരം ലക്ഷണങ്ങൾ കാണിച്ചു തരും. അക്കാര്യം അപ്പോൾ തന്നെ മനസിലാക്കി ചികിത്സ തേടണമെന്ന് മഞ്ജു പത്രോസ് പറയുന്നു. മാതൃഭൂമി ആരോഗ്യ മാസികയോട് ആയിരുന്നു നടിയുടെ പ്രതികരണം. 

ഷൂട്ടിന് മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ വിയര്‍ക്കുന്നത് ആയിരുന്നു ആദ്യത്തെ ലക്ഷണം. ഒന്നര വര്‍ഷത്തോളം ശരീരത്തിന് വല്ലാത്ത ചൂട് ആയിരുന്നു. കടുത്ത മുടികൊഴിച്ചില്‍, കിതപ്പ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ശരീരം കാണിച്ചു. പക്ഷെ തിരക്കുകൾക്ക് ഇടയിൽ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല എന്ന് മഞ്ജു പത്രോസ് പറയുന്നു. ഈ ലക്ഷണങ്ങൾ അവ​ഗണിച്ചതാണ് തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്നും തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ലെന്നും മഞ്ജു പത്രോസ് പറയുന്നു. 

മമ്മൂട്ടിയുടെ പകർന്നാട്ടം, പ്രേക്ഷകർ നെഞ്ചേറ്റിയ 'കാതൽ'; ഒടിടിയിലേക്ക് എന്ന്, എവിടെ കാണാം ?

"ഏറെ നാളത്തെ രക്തസ്രാവവും തുടർന്ന് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജും വരാൻ തുടങ്ങി. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്. സ്കാനിങ്ങിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കി വിശദമായി ഡോക്ടർ പരിശോധന നടത്തി. അതിലാണ് ​ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡും സിസ്റ്റും ഒത്തിരി ഉണ്ടെന്ന് കണ്ടെത്തിയത്. ചില സിസ്റ്റുകൾ വലുതായിരുന്നു. മരുന്ന് കഴിച്ചെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ. സർജറി ചെയ്യുമ്പോഴാണ് ഓവറിയിലും പ്രശ്നമുണ്ടെന്ന് അറിയുന്നത്. ഒടുവിൽ ഓവറി കൂടി നീക്കം ചെയ്യേണ്ടി വന്നു. കീഹോള്‍ സര്‍ജറി ആയിരുന്നു", എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..