ആഗോള വിപണിയിലെ എണ്ണവില വർദ്ധനവിനെ തുടർന്ന് പാകിസ്താനിൽ ഇന്ധനവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില കുത്തനെ ഉയർന്നു. സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ചില സബ്‌സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ വിലവർദ്ധനവ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്താൻ സർക്കാർ വില വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോൾ ലിറ്ററിന് 137.24 രൂപ വർദ്ധിപ്പിച്ച് 458.40 രൂപയാക്കി. ഡീസൽ ലിറ്ററിന് 184.49 രൂപ വർദ്ധിപ്പിച്ച് 520.35 രൂപയാക്കി. മണ്ണെണ്ണ ലിറ്ററിന് 34.08 രൂപ വർദ്ധിപ്പിച്ച് 457.80 രൂപയാക്കി. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചതാണ് ഈ വില വർധനയ്ക്ക് കാരണം.

ലോകത്തിലെ 20% ഇന്ധനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ധന വിതരണത്തെ ബാധിച്ചു. സബ്‌സിഡികൾ നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവ് നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ പാകിസ്ഥാൻ സർക്കാർ നിർബന്ധിതരായി. എങ്കിലും ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിൻ്റെ ആഘാതം കുറയ്ക്കാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ചില സബ്‌സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്ക് മാസം പരമാവധി 20 ലിറ്റർ വരെ പെട്രോൾ ലിറ്ററിന് 100 രൂപ സബ്‌സിഡിയിൽ മൂന്ന് മാസത്തേക്ക് ലഭിക്കും. ചെറുകിട കർഷകർക്ക് ഏക്കറിന് 1,500 രൂപ വീതം ഒറ്റത്തവണ സഹായമായി ലഭിക്കും. ചരക്ക് നീക്കത്തിനും അന്തർസംസ്ഥാന ബസുകൾക്കും ലിറ്ററിന് 100 രൂപ സബ്‌സിഡി ലഭിക്കും. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് 70,000 രൂപയുടെ നേരിട്ടുള്ള സഹായവുമാണ് പ്രഖ്യാപിച്ചത്. ഇന്ധനവിലയിലുണ്ടായ 40 ശതമാനത്തിലധികം വരുന്ന ഈ വർദ്ധനവ് പാകിസ്താനിലെ പണപ്പെരുപ്പം ഇനിയും വർദ്ധിപ്പിക്കുമെന്നും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പലതവണ തള്ളിക്കളഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലാതെ വരികയായിരുന്നു.