ജന്മദിനത്തിൽ ജിപിയെ അമ്പരപ്പിച്ച് നാട്ടുകാരുടെ സർപ്രൈസ്!
സ്വകാര്യ ബസ്സിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കിയാണ് നാട്ടിലെ യുവ ആരാധകർ ജിപിയുടെ പിറന്നാൾ ആഘോഷിച്ചത്.
പട്ടാമ്പി: മലയാള ടെലിവിഷൻ രംഗത്ത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ. മലയാളത്തിൽ നിരവധി സിനിമകളിൽ വേഷമിട്ട ജിപി തമിഴ് സിനിമാലോകവും കീഴടക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു ജിപിയുടെ പിറന്നാൾ. പട്ടാമ്പിക്കാരനായ ജിപിയുടെ ജന്മദിനത്തിൽ വൻ സർപ്രൈസാണ് നാട്ടുകാർ ഒരുക്കിയത്.
സ്വകാര്യ ബസ്സിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പാടാക്കിയാണ് നാട്ടിലെ യുവ ആരാധകർ ജിപിയുടെ പിറന്നാൾ ആഘോഷിച്ചത്. പട്ടാമ്പി-ഷൊര്‍ണൂര്‍ വഴിയോടുന്ന പള്ളിക്കൽ എന്ന സ്വകാര്യ ബസിലാണ് വിദ്യാർഥികൾക്കായി ആരാധകർ സൗജന്യ യാത്ര ഒരുക്കിയത്. തന്റെ ചിത്രമുൾപ്പടെ പതിച്ച ബസ്സിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
'എല്ലാവരെയും സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 'കോളേജ് പിള്ളേരുടെ ചങ്കായ ജിപി ചേട്ടന്റെ പിറന്നാൾ പ്രമാണിച്ച് എല്ലാ വിദ്യാർഥികൾക്കും ഈ ബസ്സിലുള്ള യാത്ര സൗജന്യമായിരിക്കും',എന്നെഴുതിയ പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിപ്പിച്ചത്.
എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ മലയാള സിനിമയിൽ ചുവടുവച്ചത്. മമ്മൂട്ടിയുടെ വർഷം, ജയസൂര്യ നായകനായെത്തിയ പ്രേതം, പ്രേതം 2 തുടങ്ങി പതിമൂന്നോളം സിനിമയിൽ വേഷമിട്ട ജിപി മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന ചിത്രത്തിൽ നായകനായി. ചിത്രത്തിൽ മിയ ആയിരുന്നു നായിക. അടുത്തിടെയിറങ്ങിയ 'കീ' എന്ന ചിത്രത്തിലൂടെ ഗോവിന്ദ് പത്മസൂര്യ തമിഴകത്തേകും ചുവടുവച്ചു. ജീവ നായകനായ ചിത്രത്തിൽ വില്ലനായാണ് ജിപി വേഷമിട്ടത്.