ഞായറാഴ്ച വൈകുന്നേരം ജോക്കര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് 34 വയസുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു. ഇതോടെ തിയറ്ററിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി.

പാരീസ്: ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച നടന്ന സംഭവം ഫ്രഞ്ച് മാധ്യമം ലെ പാരീസിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഗ്രാന്‍റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരം ജോക്കര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് 34 വയസുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു. ഇതോടെ തിയറ്ററിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. പലരും ഇതിനിടയില്‍ മറിഞ്ഞുവീണു. ചിലര്‍ വീണവര്‍ക്ക് മുകളിലൂടെ ഇറങ്ങിയോടി എന്നാണ് ഫ്ര‌ഞ്ച് മാധ്യമത്തിലെ റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം സംഭവത്തിന് കാരണക്കാരനായ 34കാരനെ പൊലീസ് പിടികൂടി. എന്നാല്‍ ഇയാളുടെ മാനസിക നിലയില്‍ സംശയം തോന്നി ഇപ്പോള്‍ മാനസികാരോഗ്യ വിദഗ്ധന്‍റെ നിരീക്ഷണത്തിലാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഗ്രാന്‍റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഇതൊരു മോഷണ ശ്രമമാണ് എന്ന വാദവുമായി രംഗത്ത് എത്തി.

പിടിയിലായ വ്യക്തി മോഷണ സംഘത്തിന്‍റെ ഭാഗമാണെന്നും. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം. അവര്‍ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം. ഇയാള്‍ മാത്രമല്ല ഇത് ഒരു സംഘമായിരിക്കാം എന്നും ഗ്രാന്‍റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര്‍ പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ കഴിഞ്ഞ മാസം ആദ്യം ജോക്കര്‍ പ്രദര്‍ശിപ്പിച്ച കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചിലെ തിയറ്ററില്‍ വെടിവയ്പ്പ് നടന്നു എന്ന വ്യാജ ബഹളത്തില്‍ ആളുകള്‍ പുറത്തേക്ക് ഓടിയിരുന്നു.