സെയ്ഫ് അലി ഖാനെതിരെയുള്ള ആക്രമണത്തെത്തുടർന്ന് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് കരീന കപൂർ വീണ്ടും. 

മുംബൈ: തന്‍റെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനെതിരെ കത്തി ആക്രമണത്തെത്തുടർന്ന് വ്യക്തിപരമായ പ്രതിസന്ധി നേരിടുന്ന സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് പാപ്പരാസികളോടും മാധ്യമങ്ങളോടും വീണ്ടും അഭ്യർത്ഥിച്ച് കരീന കപൂര്‍. ഒരു മീഡിയ പോർട്ടലിൽ നിന്ന് ഒരു വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് ഇട്ടത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു. 

കരീന തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ സെയ്ഫ് കരീന എന്നിവരുടെ കുട്ടികള്‍ക്കായി പുതിയ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതം പറഞ്ഞത് ഇതാണ്, “ഇതൊന്ന് നിര്‍ത്തു, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ” എന്നാണ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് അപ്രത്യക്ഷമായി. 

അതേ സമയം കഴിഞ്ഞ ദിവസം ആക്രമണത്തിന് ശേഷം മുംബൈയിലെ ലീലവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ വസതിയിലേക്ക് മടങ്ങി. കുടുംബവും ഒപ്പം ഉണ്ടായിരുന്നു. പ്രസരിപ്പോടെയാണ് സെയ്ഫ് കാണപ്പെട്ടത്. 

അതേ സമയം തോളില്‍ സ്ഥിരമായി തൂക്കിയിടാറുള്ള ബാഗും ആലുപറാത്ത കഴിക്കാന്‍ ഹോട്ടലില്‍ നടത്തിയ യുപിഐ ഇടപാടുമാണ് നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതി ഷെരിഫുള്‍ ഇസ്ലാമിനെ കുടുക്കിയത്. തെളിവുകള്‍ ഒന്നുമില്ലാതിരുന്ന കേസില്‍ ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ മാത്രം ആശ്രയിച്ചാണ് മുംബൈ പോലീസ് പ്രതിയിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ട് വന്നത്. 

ജനുവരി 16-ന് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്‍റെ വസതിയായ സത്ഗുരു ശരണിൽ വച്ചാണ് സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. പുലർച്ചെ 2:30 ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ രണ്ട് ശസ്ത്രക്രിയകൾക്ക് നടന്‍ വിധേയനായിരുന്നു.