യഹൂദ വിരുദ്ധ പരാമർശത്തെ തുടർന്ന് കാനി വെസ്റ്റിന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
താനുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ അഡിഡാസ് അടക്കമുള്ള കമ്പനികള്‍ക്ക് നേരെ പരിഹാസവുമായി റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റ്. യഹൂദവിരുദ്ധ പരാമർശത്തിന് പിന്നാലെയായിരുന്നു അഡിഡാസ് അടക്കമുള്ള നിരവധി ബ്രാന്‍ഡുകള്‍ കാനി വെസ്റ്റുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. 2 ബില്യണ്‍ ഡോളറാണ് എനിക്ക് നഷ്ടമായത്. എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നാണ് കാനി വെസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം.
അഡിഡാസുമായുള്ള കരാർ അവസാനിച്ചതോടെ കാനി വെസ്റ്റിന്റെ ആസ്തി 400 മില്യൺ ഡോളറായി കുറഞ്ഞിരുന്നു. യഹൂദ വിരുദ്ധ പരാമർശത്തെ തുടർന്ന് കാനി വെസ്റ്റിന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അദ്ദേഹത്തിന്റെ ചില ഓൺലൈൻ പോസ്റ്റുകൾ നീക്കം ചെയ്തു, മുൻപും ഇത്തരത്തിലുള്ള നീക്കങ്ങൾ കാനി വെസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അടുത്തിടെയുണ്ടായ ചില നീക്കങ്ങള്‍ തന്‍റെ ശതകോടീശ്വരന്‍ പദവി നഷ്ടമാക്കിയെന്നും കാനി പറയുന്നു.
കാനി വെസ്റ്റിന്‍റെ യെസി ബ്രാന്‍ഡ് അഡിഡാസ് ഉപേക്ഷിച്ചിരുന്നു. രൂക്ഷമായ വിമര്‍ശനത്തോടെയായിരുന്നു ഇത്. എങ്കിലും ജൂതവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താനോ ഖേദം പ്രകടിപ്പിക്കാനോ കാനി തയ്യാറായിരുന്നില്ല. പണമല്ല താനെന്നും താനെന്താണെന്ന് ജനത്തിനറിയാമെന്നുമാണ് കാനി പറയുന്നത്. ചൊവ്വാഴ്ചയാണ് അഡിഡാസ് കാനിയുമായുള്ള കരാര്‍ റദ്ദാക്കിയത്.
സമീപകാലങ്ങളിൽ കാനി വെസ്റ്റിന്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ് എന്നും അവ കമ്പനിയുടെ വൈവിധ്യത്തിൽ അധിഷ്‌ഠിതമായ മൂല്യങ്ങളെ തകർക്കാൻ പോന്നവയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ 248.90 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് അഡിഡാസ് നേരിടുന്നത്. ‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്ന് എഴുതിയ ഷർട്ട് ധരിച്ചാണ് പാരീസ് ഫാഷൻ ഷോയിൽ കാനി വെസ്റ്റ് പങ്കെടുത്തത്. ഇവിടെ “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അഡിഡാസ് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നത്.
