'വിരലില്‍ തൂങ്ങി നടന്നവള്‍ മുന്‍പേ നടക്കാന്‍ പഠിക്കുന്നു'; പെൺമക്കളുടെ വളർച്ചയ്ക്ക് ഭംഗിയേറെയെന്ന് അശ്വതി
'ഉള്ളിൽ നിന്നും, കൈയ്യിൽ നിന്നും, ഒക്കത്തു നിന്നും, മടിയിൽ നിന്നും ഇറങ്ങി ഒപ്പം വിരൽ തൂങ്ങി നടന്നവൾ മുന്നേ നടക്കാൻ പഠിക്കുന്നു...!! പെൺമക്കൾ വളർന്ന് പതിയെ പതിയെ കൂട്ടുകാരികളാവുന്നൊരു ട്രാൻസിഷൻ ഉണ്ട്'
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഇപ്പോൾ അശ്വതി ശ്രീകാന്ത്. അവതാരകയായി അവര്‍ക്കു മുന്നിലേക്കെത്തിയ അശ്വതി എഴുതിയ പുസ്തകങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തേക്കും അശ്വതി കാലെടുത്തുവച്ചു. സമകാലീന വിഷയങ്ങളിൽ തന്‍റെ വ്യക്തമായ അഭിപ്രായങ്ങള്‍ പലപ്പോഴും അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഒപ്പം ഉറ്റവരെക്കുറിച്ചുള്ള വിശേഷങ്ങളും വ്യക്തിപരമായ മറ്റു പല കാര്യങ്ങളും അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ പദ്‍മയെക്കുറിച്ച് പറയുകയാണ് അശ്വതി ശ്രീകാന്ത്.
മകളെക്കുറിച്ച് അശ്വതി ശ്രീകാന്ത്
ഈ ഡ്രസ്സ് മതിയോന്ന്, ഈ കമ്മൽ ചേരുമോന്ന്, ഈ ഫോട്ടോ നന്നായില്ലേന്ന് ചോദിക്കാൻ പറ്റുന്ന കൂട്ടുകാരി. പൊട്ടും പൂവും കുഞ്ഞു രഹസ്യങ്ങളും പങ്കു വയ്ക്കുന്ന കൂട്ടുകാരി.
കരഞ്ഞ് കുറുകി തോളിൽ കിടന്നിരുന്നവൾ പെട്ടെന്നൊരു ദിവസം അടുത്തിരുന്ന് അഭിപ്രായങ്ങൾ പറയുന്നു. വ്യക്തമായ ചോയ്‌സുകൾ ഉണ്ടാവുന്നു. പിണങ്ങിപ്പോക്കുകളുടെ എണ്ണം കുറയുന്നു. ‘അമ്മ പോകണ്ടാ’...ന്നു വാശിക്കരച്ചിൽ കരഞ്ഞവൾ ‘പോയിട്ടമ്മ വേഗം വന്നാൽ മതി’ എന്ന് നിലപാട് മാറ്റുന്നു.
അമ്മയുടെ തലവേദനയ്ക്ക് നെറ്റി തടവി ‘മരുന്നുമ്മ’ തന്നു കൂട്ടിരിക്കുന്നു. അമ്മക്കുട്ടിയായി അച്ഛനെ വേലി കെട്ടി ദൂരെ നിർത്തിയിരുന്നവൾ പിറന്നാളിന് അച്ഛൻ അടുത്തില്ലാത്ത സങ്കടം പറഞ്ഞ് കണ്ണ് നിറയ്ക്കുന്നു. 'വി മിസ് ഹിം', അല്ലേ അമ്മാന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു.
ഉള്ളിൽ നിന്നും, കൈയ്യിൽ നിന്നും, ഒക്കത്തു നിന്നും, മടിയിൽ നിന്നും ഇറങ്ങി ഒപ്പം വിരൽ തൂങ്ങി നടന്നവൾ മുന്നേ നടക്കാൻ പഠിക്കുന്നു...!! പെൺമക്കൾ വളർന്ന് പതിയെ പതിയെ കൂട്ടുകാരികളാവുന്നൊരു ട്രാൻസിഷൻ ഉണ്ട്. എന്തൊരു ഭംഗിയാണതിനെന്നോ