ഡ്രാഗൺ പ്രീ-റിലീസ് ഈവന്‍റിൽ നിർമ്മാതാവ് എസ്‌കെഎൻ നടത്തിയ പരാമർശങ്ങൾ വിവാദമായി. തെലുങ്ക് സംസാരിക്കാത്ത നായികമാരെയാണ് തെലുങ്ക് സിനിമയിൽ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ്: ടോളിവുഡ് നിർമ്മാതാവ് ശ്രീനിവാസ കുമാർ (എസ്‌കെഎൻ) ഡ്രാഗൺ പ്രീ-റിലീസ് ഈവന്‍റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു.

ചിത്രത്തിൽ അഭിനയിക്കുന്ന നടി കയാടു ലോഹറിനെ സ്വാഗതം ചെയ്തുകൊണ്ട് എസ്‌കെഎൻ പറഞ്ഞ വാക്കുകളാണ് വിവാദമായത്,“തെലുങ്കിലേക്ക് സ്വാഗതം. തെലുങ്ക് സംസാരിക്കുന്ന നായികമാരെക്കാൾ തെലുങ്ക് സംസാരിക്കാത്ത നായികമാരെയാണ് ഞങ്ങൾ തെലുങ്ക് സിനിമ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നത്.

തെലുങ്ക് സംസാരിക്കുന്ന പെൺകുട്ടികളെ നായികമാരായി പ്രോത്സാഹിപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ മനസ്സിലാക്കിയെന്നും ഇദ്ദേഹം പറഞ്ഞു. ചിരിച്ചുകൊണ്ടാണ് അദ്ദേഹം അഭിപ്രായം പറഞ്ഞതെങ്കിലും, ഇദ്ദേഹം നിര്‍മ്മിച്ച ബ്ലോക്ക്ബസ്റ്റർ ബേബിയിൽ അഭിനയിച്ച വൈഷ്ണവി ചൈതന്യയെയാണ് നിര്‍മ്മാതാവ് സൂചിപ്പിച്ചത് എന്നാണ് വാര്‍ത്തകള്‍. 

നിര്‍മ്മാതാവിന്‍റെ പ്രസ്താവന കൗതുകത്തിനും ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പരാമർശത്തിന് പിന്നിലെ കാരണം പലരും ചോദ്യം ചെയ്തു. ചർച്ചകൾ തുടരുമ്പോൾ, എസ്കെഎൻ ഇതില്‍ വീണ്ടും വിശദീകരണം നല്‍കുമോ എന്നാണ് ടോളിവുഡ് ഉറ്റുനോക്കുന്നത്. 

അതേസമയം, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ സിനിമയില്‍ പ്രദീപ് രംഗനാഥൻ, അനുപമ പരമേശ്വരൻ, കയാടു ലോഹർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഒരു തമിഴ് കോമഡി ഡ്രാമയാണ് ചിത്രം. ഗൗതം വാസുദേവ് ​​മേനോൻ, കെ.എസ്. രവികുമാർ, ജോർജ്ജ് മരിയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പ്രദീപ് രംഗനാഥൻ സഹ-രചനയും എജിഎസ് എന്‍റര്‍ടെയ്മെന്‍ര് നിർമ്മാതാക്കളുമായ ചിത്രത്തിന്‍റെ സംഗീതം ലിയോൺ ജെയിംസ് ആണ്. ഫെബ്രുവരി 21 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

നിരുപാധികം മാപ്പ് പറയണം: നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന, വക്കീല്‍ നോട്ടീസ് അയച്ചു

ആട് 3 ക്രിസ്മസിന് എത്തും: വന്‍ പ്രഖ്യാപനവുമായി ആട് ടീം