'സംവിധായകൻ ആയിരുന്നില്ലെങ്കില്‍ ഇയാള്‍ ആരായേനെ'; ജീത്തു ജോസഫിന് അഭിനന്ദന ട്രോളുകൾ
ജീത്തു ജോസഫ് എന്നെങ്കിലും ഒരു ക്രൈം ചെയ്താല്‍ കണ്ടുപിടിക്കാന്‍ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടുമെന്നും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെ ചിന്തിക്കാന്‍ കഴിയുന്നുവെന്നുമാണ് ചിലരുടെ കമന്റ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദൃശ്യം 2 കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായി. സാധാരണ ഗതിയിൽ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു വരാൻ എടുക്കുന്ന സമയം വേണ്ടി വന്നില്ല, ഒന്ന് നേരം ഇരുട്ടി വെളുത്തതും ചിത്രത്തിന് സ്വീകാര്യത ലഭിക്കാൻ. കണ്ടവരിൽ എതിരഭിപ്രായം പറയുന്നവരെ കണ്ടെത്തുക ശ്രമകരം തന്നെ. ഇത്രയും മാസ്സീവ് ആയ രണ്ടാം ഭാഗം വേറെ ഉണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫിനെയും അഭിനന്ദിച്ചുകൊണ്ട് സിനിമാസ്വാദകർ രംഗത്തെത്തി.
ജീത്തുവിനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്രോളുകളും വീഡിയോകളും വരാന്‍ തുടങ്ങിയിട്ടുണ്ട്. റിലീസിന് മുന്‍പ് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ വെച്ചുകൊണ്ടുള്ള വീഡിയോകളാണ് പലരും ചെയ്തിരിക്കുന്നത്. ‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
ജീത്തു ജോസഫ് എന്നെങ്കിലും ഒരു ക്രൈം ചെയ്താല്‍ കണ്ടുപിടിക്കാന്‍ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടുമെന്നും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെ ചിന്തിക്കാന്‍ കഴിയുന്നുവെന്നുമാണ് ചിലരുടെ കമന്റ്.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.