പത്മശ്രീ ജേതാവും ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാൾ തന്‍റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി
സംഗീത ജീവിതത്തിലെ തിരക്കുകള്‍ മൂലം കുഞ്ഞിനെ വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുഞ്ഞിനെ കുടുംബ സുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍, ആഗ്നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം.
തിരുവനന്തപുരം: പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാൾ തന്‍റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി. തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്സ് എന്ന യുവതിയുടേതാണ് ആരോപണം. മാതൃത്വം അംഗീകരിച്ച് നല്‍കണമെന്ന ആവശ്യവുമായി ജില്ലാ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.
ഗായിക അനുരാധയും അരുണ്‍ പോഡ്‌വാൾ എന്നിവര്‍ 1969ലാണ് വിവാഹിതരാവുന്നത്. കര്‍മ്മല ജനിക്കുന്നത് 1974ന് ആണ്. എന്നാല്‍ സംഗീത ജീവിതത്തിലെ തിരക്കുകള്‍ മൂലം കുഞ്ഞിനെ വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുഞ്ഞിനെ കുടുംബ സുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍, ആഗ്നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം.
സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ വന്നിരുന്നുവെന്നും എന്നാല്‍ കുട്ടി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവാത്തതിനാല്‍ മടങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൊന്നച്ചന്‍ തന്നോട് ഈ വിവരം വെളിപ്പെടുത്തിയത്. അന്ന് മുതല്‍ ഗായിക അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി തന്നില്ല. മകളായി അംഗീകരിക്കണമെന്ന ആവശ്യവും അവര്‍ നിരാകരിച്ചു.
പ്രായപൂര്‍ത്തിയായ മറ്റു രണ്ട് മക്കള്‍ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്ന് കര്‍മ്മല അവകാശപ്പെടുന്നു. തനിക്ക് ലഭിക്കേണ്ട മാതൃത്വവും, ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കര്‍മ്മലയുടെ ആവശ്യം. പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 10ാം ക്ലാസിന് ശേഷം തനിക്ക് പഠനം തുടരാന്‍ സാധിച്ചില്ലെന്നും കര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് അനുരാധക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മക്കളായ ആദിത്യ പോഡ്‌വാൾ, കവിത പോഡ്‌വാൾ എന്നിവര്‍ക്കൊപ്പം ജനുവരി 27ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍മ്മലയുടെ അഭിഭാഷകന്‍ വിശദമാക്കി. എന്നാല്‍ യുവതിയുടെ അവകാശ വാദങ്ങളെക്കുറിച്ച് ഗായിക ഇനിയും പ്രതികരിച്ചിട്ടില്ല.