നാലു ബൗളര്‍മാരുമായി കളിച്ച ഇന്ത്യയുടെ അഞ്ചാം ബൗളറുടെ ക്വാട്ട പൂര്‍ത്തിയാക്കേണ്ട ശങ്കര്‍ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സ് വഴങ്ങിയതോടെ ക്യാപ്റ്റന്‍ വിരാട് കോലി സമ്മര്‍ദ്ദത്തിലായി.

നാഗ്പൂര്‍: കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ജയിക്കാന്‍ ഓവറില്‍ 12 റണ്‍സിലേറെ വേണ്ടപ്പോള്‍ ക്രീസിലെത്തിയ വിജയ് ശങ്കര്‍ നേടിയത് 19 പന്തില്‍ 17 റണ്‍സ്. ഒടുവില്‍ ഇന്ത്യയെ കീടക്കി നാഗാ നൃത്തം ചെയ്യാനൊരുങ്ങിയ ബംഗ്ലാ കടുവകളെ ദിനേശ് കാര്‍ത്തിക്കിന്റെ വിരോചിത ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യ കീഴടക്കിയപ്പോഴും പഴികേട്ടത് വിജയ് ശങ്കറായിരുന്നു.

മുസ്തഫിസുര്‍ റഹ്മാന്റെ പന്തുകളുടെ ദിശപോലും മനസിലാവാതെ ബാറ്റ് വീശിയ ശങ്കറിന്റെ ബാറ്റിംഗ് കഴിവുകളെക്കുറിച്ചുപോലും ഏറെ വിമര്‍ശനമുയരുകയും ചെയ്തു. അതിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വനവാസത്തിലായ ശങ്കര്‍ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ടി20 പരമ്പരകളിലൂടെയാണ് തിരിച്ചുവന്നത്.ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഭേദപ്പെട്ട പ്രടകനം പുറത്തെടുത്ത ശങ്കര്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ടീമിലിടം നേടി. ലോകകപ്പ് ടീമില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായി ടീമിലെത്താന്‍ സാധ്യതയുണ്ടായിരുന്ന ശങ്കറിന്റെ പ്രകടം സെലക്ടര്‍മാര്‍ സൂഷ്മമായി വിലയിരുത്തുകയും ചെയ്തു.

നാലു ബൗളര്‍മാരുമായി കളിച്ച ഇന്ത്യയുടെ അഞ്ചാം ബൗളറുടെ ക്വാട്ട പൂര്‍ത്തിയാക്കേണ്ട ശങ്കര്‍ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സ് വഴങ്ങിയതോടെ ക്യാപ്റ്റന്‍ വിരാട് കോലി സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. പിന്നീട് കേദാര്‍ ജാദവാണ് ആ കുറവ് നികത്തിയത്. അവസാന ഓവറുകളില്‍ കുല്‍ദീപും ബുംറയും ഷമിയും എറിഞ്ഞ് തകര്‍ക്കുമ്പോഴും കുറവുള്ള ഒരോവര്‍ ആരെറിയുമെന്നതായിരുന്നു ആരാധകരുടെ മനസിലെ ചോദ്യം. ഭേദപ്പട്ട ബൗളിംഗ് പുറത്തെടുത്ത കേദാര്‍ ജാദവിനെ അവസാന ഓവര്‍ ഏല്‍പ്പിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ സ്റ്റോയിനസിനെപ്പോലൊരു ബാറ്റ്സ്മാന്‍ ക്രീസിലുള്ളപ്പോള്‍ ജാദവിനെപ്പോലൊരു സ്പിന്നറെക്കൊണ്ട് പന്തെറിയിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞ കോലി ഒടുവില്‍ രണ്ടും കല്‍പ്പിച്ച് വിജയ് ശങ്കറെ തന്നെ പന്തേല്‍പ്പിച്ചപ്പോള്‍ ഇന്ത്യയുടെ ആരാധകര്‍ പോലും വിജയപ്രതീക്ഷയിലായിരുന്നില്ല. എന്നാല്‍ ആദ്യ പന്തില്‍ തന്നെ സ്റ്റോയിനസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശങ്കര്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടതിനൊപ്പം ഓസീസിന്റെയും പ്രതീക്ഷകളും അട്ടിമറിച്ചു. അടുത്ത പന്തില്‍ ആദം സാംപ രണ്ട് റണ്‍ നേടിയെങ്കിലും മൂന്നാം പന്തില്‍ സാംപയുടെ കുറ്റി പിഴുത് വിജയ് ശങ്കര്‍ മുഷ്ടി ചുരുട്ടി വായുവില്‍ ഇടിച്ചപ്പോള്‍ ഉടച്ചുകളഞ്ഞത് നിദാഹാസ് ട്രോഫി സമ്മാനിച്ച നാണക്കേട് കൂടിയായിരുന്നു.