കാബൂള്‍: ലോക ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അടുത്ത മാസം സിംബാബ്‌വെയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അഫ്ഗാന്‍ ടീമാണ് ഇതില്‍ ഒടുവിലത്തേത്. ഒരുപിടി അത്ഭുത താരങ്ങളുമായാണ് ടീം സിംബാബ്‌വെയിലേക്ക് യാത്ര തിരിക്കുക. ഐപിഎല്ലില്‍ നാലു കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ പതിനാറുകാരന്‍ മുജീബ് സദ്രാനാണ് ടീമിലെ ശ്രദ്ധാകേന്ദ്രം.

ന്യൂസീലന്‍ഡില്‍ അവസാനിച്ച അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനമാണ് സ്‌പിന്നര്‍ മുജീബിന് ടീമിലേക്കുള്ള വഴിതുറന്നത്. ആദ്യ സീസണില്‍ തന്നെ ബിഗ് ബാഷിലെ വിക്കറ്റ് വേട്ടകാരനായ സ്‌പിന്‍ വിസ്‌മയം റഷീദ് ഖാന്‍, ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി എന്നിവരും ടീമിലുണ്ട്. അസ്ഗര്‍ സ്റ്റാനിസ്‌കി നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്‌സാദിന് ഇടംകിട്ടി. ഉത്തേജക മരുന്ന് ഉപയോഗത്തിന് വിലക്ക് നേരിട്ട താരം ഔരു വര്‍ഷത്തെ ഇടവേളയ്ക്കൊടുവിലാണ് ടീമിലെത്തുന്നത്. 

വെസ്റ്റ് ഇന്‍ഡീസും അയര്‍ലന്‍ഡും ഉള്‍പ്പെടെ പത്തു ടീമുകളാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനായുള്ള യോഗ്യത റൗണ്ടില്‍ കളിക്കുന്നത്. ഇതില്‍ നിന്ന് ഫൈനലില്‍ എത്തുന്ന രണ്ടു ടീമുകള്‍ക്കാണ് യോഗ്യത ലഭിക്കുക. വിന്‍ഡീസ്, സിംബാബ്‌വെ, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പം വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ടില്‍ നിന്ന് യോഗ്യത നേടുന്ന ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് അഫ്ഗാന്‍ കളിക്കുന്നത്.