മോസ്‌കോ: ലോകകപ്പിന് മുമ്പ് ആതിഥേയരായ റഷ്യയെ സൗഹൃദ മത്സരത്തില്‍ തളച്ച് അര്‍ജന്‍റീന. അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യയെ തോല്‍പിച്ചത്. ഗോള്‍രഹിത സമനിലയാകുമെന്ന് തോന്നിച്ച മത്സരത്തില്‍ 86-ാം മിനുറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളാണ് അര്‍ജന്‍റീനയെ രക്ഷിച്ചത്. 2018 ലോകകപ്പ് ഫൈനല്‍ നടക്കുന്ന മോസ്‌കോയിലെ വാസ് ലസ്‌നികി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

70 ശതമാനം പന്ത് കൈവശം വെച്ചിട്ടും മെസിപ്പടക്ക് ഗോളവസരങ്ങള്‍ മുതലാക്കാനായില്ല. നായകന്‍ കൂടിയായ റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവിന്‍റെ സേവുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. 2018 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് റഷ്യയില്‍ സൗഹൃദ മത്സരം നടത്തിയത്. ചൊവ്വാഴ്ച അര്‍ജന്‍റീന, നൈജീരിയയെയും റഷ്യ, സ്പെയ്നെയും നേരിടും. അര്‍ജന്‍റീന ലിയോണല്‍ മെസ്സി ഇല്ലാതെയാവും നൈജീരിയയെ നേരിടുക.