മത്സരത്തില്‍ 11 ഓവറുകള്‍ എറിഞ്ഞ അര്‍ജ്ജുന്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

കൊളംബം: വിക്കറ്റുമായി രാജ്യാന്തര ക്രിക്കറ്റിലെ ബൗളിംഗ് അരങ്ങേറ്റം ഗംഭീരമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഓള്‍ റഔണ്ടറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ബാറ്റിംഗില്‍ പിഴച്ചു. ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദിന യൂത്ത് ടെസ്റ്റില്‍ അര്‍ജ്ജുന്‍ പൂജ്യനായി പുറത്തായി. ഒമ്പതാമനായി ക്രീസിലെത്തിയ അര്‍ജ്ജുന്‍ 11 പന്തുകള്‍ നേരിട്ടശേഷമായിരുന്നു റണ്ണെടുക്കാതെ പുറത്തായത്. 1989ല്‍ പാക്കിസ്ഥാനെതിരായ അരങ്ങേറ്റ ഏകദിന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പൂജ്യനായി പുറത്തായിട്ടുണ്ട്.

Scroll to load tweet…

രാജ്യാന്തര ക്രിക്കറ്റില്‍ എറിഞ്ഞ പന്ത്രണ്ടാം പന്തില്‍ വിക്കറ്റ് വീഴ്ത്തിയായിരുന്നു അര്‍ജ്ജുന്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയത്. ശ്രീലങ്കയുടെ കമില്‍ മിശ്രയെ ആയിരുന്നു അര്‍ജ്ജുന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. മത്സരത്തില്‍ 11 ഓവറുകള്‍ എറിഞ്ഞ അര്‍ജ്ജുന്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 244 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അന്‍ജു റാവത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ 589 റണ്‍സടിച്ച് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ഇന്ത്യക്കായി ഓപ്പണര്‍ അഥര്‍വ(113), ആയുഷ് ബദോനി(185 നോട്ടൗട്ട്) എന്നിവര്‍ സെഞ്ചുറി നേടി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇപ്പോഴും 168 റണ്‍സ് പുറകിലാണ് ലങ്കന്‍ ടീം.