ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത് വന്‍ വിവാദമായിരുന്നു

ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്‌ടൗണ്‍ ടെസ്റ്റില്‍ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയത് വന്‍ വിവാദമായിരുന്നു. ഓസീസ് ക്രിക്കറ്റിനും രാജ്യത്തിനും നാണക്കേടായ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സര്‍ക്കാര്‍ പോലും രംഗത്തെത്തി. ഐസിസി സംഭവത്തിലുള്‍പ്പെട്ട താരങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടും ക്രിക്കറ്റിന് നാണക്കേടുണ്ടായ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ രംഗത്തെത്തി. 'ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സ്മിത്തും ബെന്‍ക്രോഫ്റ്റും കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാല്‍ ഐസിസി നടപടി സ്വീകരിക്കണം. എന്നാല്‍ കുറ്റം ചെയ്തതായി താരങ്ങള്‍ സമ്മതിച്ചാല്‍ അത് മഹത്തരമാകും' എന്നും മുന്‍ ഇന്ത്യന്‍ പേസര്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് നെഹ്റയുടെ പ്രതികരണം പുറത്തുവിട്ടത്.

ഐസിസി കുറ്റക്കാരനെന്ന് കണ്ടെത്തി സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് വിലക്കുകയും നൂറ് ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം കൃത്യത്തില്‍ ഏര്‍പ്പെട്ട ഓപ്പണിങ് ബാറ്റ്സ്മാന്‍ കാമറോണ്‍ ബെന്‍ക്രോഫ്റ്റ് മാച്ച് ഫീയുടെ 75 ശതമാനം പിഴയടയ്ക്കാനും ഐസിസി വിധിച്ചിരുന്നു. നേരത്തെ വിവാദങ്ങളെ തുടര്‍ന്ന് നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. 

Scroll to load tweet…