ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിനെ വലയ്ക്കാന്‍ സാധ്യതയുള്ള ആശങ്ക പങ്കിട്ട് നായകന്‍ രോഹിത് ശര്‍മ്മ. എന്നാല്‍ അത് സ്ഥിരം നായകനും സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനുമായ വിരാട് കോലിയുടെ അസാന്നിധ്യമല്ല. 

ദുബായ്: യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ വിരാട് കോലിയില്ലാത്ത ഇന്ത്യന്‍ ടീം കപ്പടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സ്ഥിരം നായകനും സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനുമായ വിരാടിന്‍റെ അസാന്നിധ്യം ടീമിനെ പ്രതീകൂലമായി ബാധിക്കുമോ എന്ന ആശങ്കകളുണ്ട്. എന്നാല്‍ വിരാട് കളിക്കാത്തതല്ല, മറ്റൊരു കാര്യമാണ് ടീമിനെ അലട്ടാന്‍ സാധ്യതയെന്ന് നായകന്‍ രോഹിത് ശര്‍മ്മ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യന്‍ ടീമിലെ ഒരു സംഘം ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് യുഎഇയിലെത്തുന്നത്. ഇംഗ്ലണ്ടില്‍ ഒരു മാസത്തിലേറെ ചിലവഴിച്ച താരങ്ങള്‍ യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമോ എന്ന ആശങ്ക രോഹിതിനുണ്ട്. എന്നാല്‍ എല്ലാ ടീമുകളും സമാനമായ സാഹചര്യത്തിലാണ് കളിക്കാന്‍ പോകുന്നത്. അതിനാല്‍ മികച്ച കളി പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യമിടുന്നത് എന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. 

ഇംഗ്ലണ്ടില്‍ കളിച്ച താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമായിരുന്നു എന്നും രോഹിത് പറയുന്നു. ഞായറാഴ്‌ച്ചയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള താരങ്ങള്‍ യുഎഇയില്‍ വിമാനമിറങ്ങുക. യുഎഇയില്‍ 2006ന് ശേഷം ആദ്യമായാണ് ഇന്ത്യ കളിക്കുന്നത്. 18-ാം തിയതി ഹോങ്കോംഗിനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായും ഇന്ത്യയ്ക്ക് മത്സരമുണ്ട്. പാക്കിസ്ഥാന്‍റെ ഹോം വേദി കൂടിയാണ് യുഎഇ.