ഏഷ്യാകപ്പ് ടീമില്‍ യുവതാരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിംഗ്. എംഎസ് ധോണിയും ദിനേശ് കാര്‍ത്തിക്കുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.  

മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ സെഞ്ചുറി നേടി പന്ത് മികവുകാട്ടി. ഏഷ്യാകപ്പ് ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയതിനെതിരെ ഇതിന് പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 

'ഏഷ്യാകപ്പിനുള്ള ഏകദിന ടീമില്‍ എന്തുകൊണ്ട് പന്തിനെ ഉള്‍പ്പെടുത്തിയില്ല. ഏകദിനത്തിന് അനുയോജ്യമാണ് അദേഹത്തിന്‍റെ ശൈലി'. ഭാജി ട്വീറ്റ് ചെയ്തു. ഹര്‍ഭജന്‍റെ ഈ നിലപാട് ശരിവെക്കുന്നതായിരുന്നു ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പന്തിന്‍റെ പ്രകടനം. രണ്ടാം ഇന്നിങ്സില്‍ 146 പന്തില്‍ 15 ബൗണ്ടറികളും നാല് സിക്സുകളും സഹിതം 114 റണ്‍സ് യുവതാരം അടിച്ചുകൂട്ടി. എന്നാല്‍ വിക്കറ്റിന് പിന്നില്‍ പന്ത് അത്രകണ്ട് തിളങ്ങിയില്ല. 

ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനെ തേടിയെത്തിയിരുന്നു. പന്ത് പുറത്തായപ്പോള്‍ എംഎസ് ധോണിയും ദിനേശ് കാര്‍ത്തിക്കുമാണ് ഏഷ്യാകപ്പ് ടീമില്‍ ഇടംപിടിച്ചത്. 

Scroll to load tweet…