ഗുവാഹത്തി: ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്‌ക്ക് മോശം സ്‌കോര്‍. ടോസ് നഷ്‌പ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഇന്ത്യ 20 ഓവറില്‍ 118 റണ്‍സിന് പുറത്താകുകയായിരുന്നു. ജേസന്‍ ബെന്‍ഡോര്‍ഫിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നതോടെ ഇന്ത്യന്‍ മുന്‍നിര തീര്‍ത്തും നിരാശപ്പെടുത്തി. രോഹിത് ശര്‍മ്മ(എട്ട്), ശിഖര്‍ ധവാന്‍(രണ്ട്), നായകന്‍ വിരാട് കോലി(പൂജ്യം), മനീഷ് പാണ്ഡേ(ആറ്) എന്നീ പ്രധാനപ്പെട്ട വിക്കറ്റുകളാണ് ബെറന്‍ഡോര്‍ഫ് സ്വന്തമാക്കിയത്. നാല് ഓവര്‍ എറിഞ്ഞ ബെന്‍ഡോര്‍ഫ് വെറും 21 റണ്‍സ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ഇതോടെ നാലിന് 27 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. 27 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും 25 റണ്‍സെടുത്ത കേദാര്‍ ജാദവും മാത്രമാണ് തിളങ്ങിയത്. അഞ്ച് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി ബെന്‍ഡോര്‍ഫിന് പുറമെ രണ്ടു വിക്കറ്റെടുത്ത ആദം സാംബയും ബൗളിംഗില്‍ തിളങ്ങി.