ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ഓസീസ് മാധ്യമമാണ് ഇന്ത്യന്‍ താരങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്

സിഡ്നി: ക്രിക്കറ്റിലെ മാന്യത വിട്ടുള്ള കളികള്‍ക്ക് പേരുക്കേട്ടവരാണ് ഓസ്ട്രേലിയന്‍ ടീം. എതിരാളിയെ ഏതുവിധേനയും തകര്‍ക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് പല അവസരങ്ങളിലായി ഓസീസ് ടീം തെളിയിച്ചിട്ടുമുണ്ട്. ഏത് ടീം ഓസ്ട്രേലിയയില്‍ കളിക്കാനെത്തിയാലും മെെതാനത്ത് ഉരസുന്ന സംഭവങ്ങള്‍ പതിവുമാണ്. 

കളിക്ക് മുമ്പേയുള്ള വാക് യുദ്ധവും ഓസീസ് താരങ്ങള്‍ക്ക് പുത്തരിയല്ല. എന്നാല്‍, ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ഓസീസ് മാധ്യമമാണ് ഇന്ത്യന്‍ താരങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം 'പേടിത്തൊണ്ടന്മാര്‍' എന്ന വിശേഷണമാണ് തലക്കെട്ടായി ഒരു പ്രമുഖ പത്രം നല്‍കിയത്.

ഓസ്ട്രേലിയയിലെ ബൗണ്‍സിനെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭയമാണെന്നാണ് തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഉയരുന്നത്. പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദക്കെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം.

വ്യാഴാഴ്ചയാണ് ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്‌ലെയ്ഡില്‍ തുടക്കമാവുന്നത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.

Scroll to load tweet…