2011ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന പരിശീലകനാണ്

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ പരിശീലകനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി ക്രിസ്റ്റ്യന്‍. ഗാരി ക്രിസ്റ്റ്യന്‍റെ വരവോടെ 1983ന് ശേഷം ആദ്യമായി ഇന്ത്യ 2011ല്‍ ലോകകപ്പുയര്‍ത്തി. ഇതോടെ ഇന്ത്യയുടെ വിഖ്യാത പരിശീലകരുടെ നിരയിലേക്ക് ഗാരിയുയര്‍ന്നു. 2008 മുതല്‍ 2011 വരെയായിരുന്നു ഗാരി ക്രിസ്റ്റ്യന്‍ ഇന്ത്യയുടെ പരിശീലകനായിരുന്നത്. ഇതിന് ശേഷം 2013വരെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെയും പരിശീലിപ്പിച്ചു. 

നിലവില്‍ ബിഗ്ബാഷില്‍ ഹൊബാര്‍ട്ട് ഹറികെയ്നിന്‍റെ മുഖ്യ പരിശീലകനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് പരിശീലകനുമാണ് ഗാരി. ഇപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനൊപ്പമുള്ള ഗാരിക്ക് മറ്റൊരു ചുമതല കൂടി ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ ഇപദേശകനായി ഗാരിയെ നിയമിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഗാരിയുമായി ചര്‍ച്ച ചെയ്ത് പുതിയ പരിശീലകരെ തിരുമാനിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനെതിരെ ജൂണ്‍ ആറിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ബംഗ്ലാദേശിന് മുഖ്യ പരിശീലകനുണ്ടാവില്ല.