കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്റ്റില്‍
ധാക്ക: കാമുകിയുടെ നഗ്നചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ബൗളര്‍ അരാഫത്ത് സണ്ണി അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ മറ്റൊരു കൂട്ടുകാരിക്കാണ് അരാഫത്ത് സണ്ണി കാമുകിയുടെ ചിത്രങ്ങൾ അയച്ചുകൊടുത്തത്. വ്യാജ അക്കൗണ്ടിലൂടെയായിരുന്നു ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചിനാണ് കാമുകി പോലീസിൽ പരാതി നൽകിയത്.
അറസ്റ്റിലായ അരാഫത്ത് സണ്ണിയെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ അരാഫത്തിനു കുറഞ്ഞത് 14 വർഷം ജയിൽ ശിക്ഷയും ഒന്നേകാൽ ലക്ഷം ഡോളർ പിഴയും ഒടുക്കേണ്ടിവരും. ഇത് അറാഫത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതില്‍ ബോര്‍ഡ് ഇടപെടേണ്ടതില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.
2014ൽ ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ച അരാഫത്ത് സണ്ണി 16 ഏകദിനങ്ങളിലും 10 ട്വന്റി-20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ ഇന്ത്യക്കെതിരേയാണ് താരം അവസാനമായി ദേശീയ ജേഴ്സിയണിഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ടി20 ലോകകപ്പിനിടെ അനധികൃത ബൗളിംഗ് ആക്ഷന്റെ പേരില്‍ അറാഫത്തിനെ ബൗളിംഗില്‍ നിന്ന് വിലക്കിയിരുന്നു.
വിവിധ കുറ്റകൃത്യങ്ങളിൽപെട്ട് അടുത്തകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ബംഗ്ലാദേശി ക്രിക്കറ്റ് താരമാണ് അരാഫത്ത്. റൂബൽ ഹുസൈൻ, ഷഹാദത്ത് ഹുസൈൻ എന്നിവരാണു നേരത്തെ അറസ്റ്റിലായ ബംഗ്ലാദേശ് കളിക്കാർ.