മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയ്‌ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം.ബാഴ്‌സ സെല്‍റ്റ ഡി വിഗോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ഐബറിനെതിരെ റയലിന്റെ വിജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു. സെല്‍റ്റ ഡി വിഗോയ്‌ക്കെതിരെ ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബാഴ്‌സലോണയുടെ വിജയം.

കളി തുടങ്ങി ഇരുപത്തിനാലാം മിനുറ്റില്‍ തന്നെ മെസി ഗോള്‍ വല കുലുക്കി. നാല്‍പതാം മിനുറ്റില്‍ നെയ്മറിന്റെ വക ഗോള്‍.അമ്പത്തിയേഴാം മിനുറ്റില്‍ റാകിറ്റികും അറുപത്തിയൊന്നാം മിനുറ്റില്‍ ഉംറ്റിറ്റിയും ബാഴ്‌സക്കായി ലക്ഷ്യം കണ്ടു.ഏകപക്ഷീയമായ മത്സരത്തില്‍ അറുപത്തിനാലാം മിനുറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍.

ക്രിസ്റ്റാന്യോ റൊണാള്‍ഡോയും ഗാരത് ബെയ്‍ലും ഇല്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനായി കരീം ബെന്‍സമയാണ് ആദ്യ ഗോള്‍ നേടിയത്.ഇരുപത്തിയാഞ്ചാം മിനുറ്റില്‍ ബെന്‍സമ വീണ്ടും ഐബര്‍ ഗോള്‍വല കുലുക്കി.ഇരുപത്തിയൊമ്പതാം മിനുറ്റില്‍ റോഡ്രിഗസും അറുപതാം മിനുറ്റില്‍ അസെന്‍സിയോയും ഐബര്‍ വലയില്‍ ഗോളടിച്ചുകയറ്റി.. റൂബന്‍ പെനയുടെ വകയായിരുന്നു ഐബറിന്റെ ആശ്വാസ ഗോള്‍.നിലവില്‍ ലീഗില്‍ ബാഴ്‌സ ഒന്നും റയല്‍ രണ്ടും സ്ഥാനങ്ങളിലാണ്.