മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍നിരക്കാരായ ബാഴ്‌സലോണയ്‌ക്കും റയല്‍മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ജൈത്രയാത്ര തുടരുന്ന ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചു ഗോളിന് റയല്‍ ബെറ്റിസിനെ തകര്‍ത്തു. മെസിയുടേയും സുവാരസിന്റേയും ഇരട്ട ഗോളുകളുടെ മികവിലാണ് ബാഴ്‌സയുടെ തേരോട്ടം. ഇവാന്‍ റാക്‌ടിക്കാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. രണ്ടാം പകുതിയിലാണ് മെസിയും കൂട്ടരും നിറഞ്ഞാടിയത്. ഇതോടെ ബാഴ്‌സ ലീഗില്‍ 20 കളികളില്‍ നിന്ന് 54 പോയിന്റുമായി ഏറെ മുന്നിലെത്തി.

മറ്റൊരു മല്‍സരത്തില്‍ ഡിപോര്‍ട്ടീവോയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ലീഡ് വഴങ്ങിയ ശേഷമാണ് റയല്‍ എല്ലാം ഗോളും നേടിയത്. മുപ്പത്തിരണ്ടാം മിനിറ്റില്‍ നാച്ചോ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 42, 58 മിനിറ്റുകളിലെ ഗോളിലൂടെ ഗാരെത് ബെയ്ല്‍ റയലിനെ മുന്നിലെത്തിച്ചു. അറുപത്തിയെട്ടാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിലൂടെ നാലാം ഗോള്‍ നേടിയ റയലിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി. 78, 84 മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍. 88 ആം മിനിറ്റില്‍ നാച്ചോ റയലിന്റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. വന്‍ ജയം നേടിയെങ്കിലും 19 കളിയില്‍ 35 പോയിന്റുമായി നാലാം സ്ഥാനത്താണ് റയല്‍.