അവര്‍ തെറ്റ് ചെയ്തു. അതിനവരെ സസ്പെന്‍ഡ് ചെയ്യുകയും ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചു വിളിക്കുകയും ചെയ്തു. ചെയ്ത തെറ്റിന്റെ പേരില്‍ അവര്‍ ഖേദിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു. അതുകൊണ്ടുതന്നെ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഇരുവരെയും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അനുവദിക്കണം.

മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹര്‍ദ്ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ആശ്വാസ വാര്‍ത്തയുമായി ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന. ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച് രാഹുലിനും പാണ്ഡ്യക്കും ഇന്ത്യന്‍ ടീമില്‍ തുടര്‍ന്ന് കളിക്കാന്‍ അനുമതി നല്‍കണമെന്ന് സി കെ ഖന്ന ബിസിസിഐ ഇടക്കാല ഭരണസമിതിയോട് ആവശ്യപ്പെട്ടു.

ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിനായി സ്പെഷല്‍ ഓംബുഡ്സ്മാനെ നിയമിക്കാനായി പ്രത്യേക ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന ആവശ്യവും സി കെ ഖന്ന തള്ളി. ഈ വിഷയം സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രത്യേക ജനറല്‍ ബോഡി വിളിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സി കെ ഖന്ന ഇടക്കാല ഭരണസമിതിക്ക് അയച്ച കത്തില്‍ പറഞ്ഞു.

അവര്‍ തെറ്റ് ചെയ്തു. അതിനവരെ സസ്പെന്‍ഡ് ചെയ്യുകയും ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചു വിളിക്കുകയും ചെയ്തു. ചെയ്ത തെറ്റിന്റെ പേരില്‍ അവര്‍ ഖേദിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു. അതുകൊണ്ടുതന്നെ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഇരുവരെയും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അനുവദിക്കണം. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ചേരാന്‍ ഇരുവരെയും എത്രയും വേഗം അനുവദിക്കണം-ഖന്ന കത്തില്‍ വ്യക്തമാക്കി.

സുപ്രീംകോടതിയാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിനുള്ള ഓംബുഡ്സ്മാനെ നിയമിക്കേണ്ടതെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. എന്നാല്‍ ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ വിശ്വസ്തരായ പതിനാലോളം സംസ്ഥാന അസോസിയേഷനുകള്‍ ബിസിസിഐ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് ഓംബുഡ്സ്മാനെ നിയോഗിക്കണമെന്ന നിലപാടിലാണ്. ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരിയും ഈ ആവശ്യം ഉന്നയിച്ച് സി കെ ഖന്നയ്ക്ക് കത്തയച്ചിരുന്നു.