ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് വീരനായ റിയാന്‍ റിക്കിള്‍ടണെ ഭുവനേശ്വര്‍ കുമാര്‍ മടക്കി.
റായ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും തിലക് വര്‍മയുടെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 42 പന്തില്‍ 57 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. നമന്‍ ധിര്‍ 32 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രോഹിത് ശര്‍മ 10 പന്തില്‍ 22 റണ്‍സെടുത്തപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

തകര്‍ച്ചയോടെ തുടക്കം
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് വീരനായ റിയാന്‍ റിക്കിള്‍ടണെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. തുടക്കത്തില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മയും നമാന്‍ ധിറും ചേര്‍ന്ന് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രോഹിത്തിനെയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെയും മൂന്നാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ മുംബൈയെ 28-3ലക്ക് തള്ളിയിട്ട് പ്രതിരോധത്തിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നമാന്‍ ധിറും തിലക് വര്‍മയും ചേര്‍ന്ന് 57 പന്തില്‍ 82 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ മുംബൈയെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും നമൻ ധിറിനെ(32 പന്തില്‍ 47) റാസിക് സലാം ബൗള്‍ഡാക്കിയതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി.
തിലക് പ്രതീക്ഷ നല്‍കി ക്രീസില്‍ തുടര്‍ന്നെങ്കിലും വില്ഡ ജാക്സ്(10 പന്തില്‍ 10) നിരാശപ്പെടുത്തിയതോടെ 180 കടക്കുമെന്ന് കരുതിയ മുംബൈ 150 കടക്കാന്‍ പാടുപെട്ടു. ഒടുവില്‍ പൊരുതി നിന്ന തിലകിനെയും ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയതോടെ അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനാവാതെ മുംബൈ 166 റണ്‍സിലൊതുങ്ങി. ആര്‍സിബിക്കായി ഭുവനേശ്വര്‍ കമാര്‍ നാലോവറില്‍ 23 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹേസല്‍വുഡ് ഒരു വിക്കറ്റെടുത്തു.
