ലണ്ടന്‍: ഐസിസി വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ബിസിസിഐയുടെ പാരിതോഷികം. ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരും ആറു തവണ ലോകകപ്പ് ജേതാക്കളുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഓരോ മത്സരത്തിലും ഇന്ത്യന്‍ ടീം മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ടീമിന്റെ പ്രകടനത്തിലും പ്രത്യേകിച്ച് സെമിയില്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തെടുത്ത അസാമാന്യ മികവിലും രാജ്യം ഏറെ അഭിമാനിക്കുന്നുവെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇന്ത്യ വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. 2005ലാണ ഇന്ത്യ ഇതിനു മുമ്പ് വനിതാ ലോകകപ്പില്‍ ഫൈനലിലെത്തിയത്. അന്ന് ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു.

ആതിഥേയരായ ഇംഗ്ലണ്ടാണഅ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. 2005ലെ ലോകകപ്പ് ഫൈനലിലെത്തിയ ടീമിലും കളിച്ച മിതാലി രാജും ജൂലന്‍ ഗോസ്വാമിയും തന്നെയാണ് ഇത്തവണയും ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയത്.