കാര്യവട്ടം സ്റ്റേഡിയത്തില്‍ തേനീച്ചക്കൂടിളകി നിരവധി പേര്‍ക്ക് കുത്തേറ്റു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് തേനീച്ചയുടെ അക്രമണം. കളി പത്ത് മിനിറ്റോളം തടസപ്പെട്ടു. നാലാം ഏകദിനം തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സംഭവം.

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ തേനീച്ചക്കൂടിളകി നിരവധി പേര്‍ക്ക് കുത്തേറ്റു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് തേനീച്ചയുടെ അക്രമണം. കളി പത്ത് മിനിറ്റോളം തടസപ്പെട്ടു. നാലാം ഏകദിനം തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സംഭവം. സ്റ്റേഡിയത്തിലെ ഡി സെക്ടറിലെ ഗാലറിയിലാണ് തേനീച്ചകൂടിളകിയത്. തേനീച്ചയുടെ കുത്തേറ്റ് കാണികളും സുരക്ഷാ ഉദ്യോഗസ്ഥരും ചിതറിയോടി. അംപയര്‍മാരും കളിക്കാരും ഗ്രൗണ്ടില്‍ കിടന്നു. വീഡിയോ കാണാം.. 

കുത്തേറ്റ ഒമ്പത് പേരെ സ്റ്റേഡിയത്തിലെ മെഡിക്കല്‍ വിഭാഗം പ്രഥമിക ചികിത്സ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. 10 മിനിറ്റ് കഴിഞ്ഞ് സ്ഥിതി ശാന്തമായ ശേഷമാണ് കളി തുടര്‍ന്നത്. കാണികളുടെ എണ്ണം കുറവായതാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്റ്റേഡിയം അധികൃതരും പൊലീസും ഒരുക്കിയില്ലെന്ന് ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു.

പരമ്പര കാണാനെത്തുന്ന കാണികളുടെ എണ്ണം കുറവായത് കൊണ്ട് ഗാലറിയിലെ മുകള്‍ നിലയിലേക്കുള്ള ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. മത്സര ശേഷം തേനീച്ചകൂടുകള്‍ നശിപ്പിക്കുമെന്നും സ്റ്റേഡിയം വക്താവ് പറഞ്ഞു.